ന്യൂഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ നടത്തിയ റെയ്ഡ് അവസാനിച്ചു. 14 മണിക്കൂറാണ് റെയ്ഡ് നടന്നത്. പുലർച്ചെ മുതൽ ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയത്.
സിസോദിയയുടെ വസതി ഉൾപ്പെടെ 31 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് സിബിഐ പിന്നീട് അറിയിച്ചു. സംഭവത്തിൽ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി മേധാവികൾ, ഡീലർമാർ, പൊതുപ്രവർത്തകർ, എന്നിവർ ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
റെയ്ഡ് നടക്കുന്നതിനിടെ സിസോദിയയ്ക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. മുൻ എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ ഉൾപ്പെടെ പ്രതികളാണ്. എക്സൈസ് നയത്തിന് രൂപം നൽകിയതും നടപ്പിലാക്കിയതും നിയമാനുസൃതമല്ലെന്നാണ് ആരോപണം.
ലൈസൻസ് ഉടമകൾക്ക് സഹായകമാകുന്ന രീതിയിൽ നയത്തിൽ വെളളം ചേർത്തതായും ലൈസൻസ് ഫീസിലും അംഗീകാരമില്ലാതെ ലൈസൻസ് നൽകുന്നതും ഉൾപ്പെടെയുളള ക്രമക്കേടുകളും ആരോപിക്കുന്നുണ്ട്. ഡൽഹി കൂടാതെ ഹൈദരാബാദ്, ലക്നൗ, ഗുരുഗ്രാം, മുംബൈ, ബംഗളൂരു, ചണ്ഡിഗഢ് തുടങ്ങിയിടങ്ങളിലായിരുന്നു റെയ്ഡ്.
Comments