ന്യൂഡൽഹി: ജമ്മുകശ്മീർ പഹൽഗാമിലുണ്ടായ അപകടത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഈ മാസം 16-ാം തിയതി പഹൽഗാമിലുണ്ടായ ബസ്സപകടത്തിലാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സൈനികരിൽ 7 പേർ വീരമൃത്യു വരിയ്ക്കുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. എല്ലാവരേയും ഡൽഹി എയിംസിലെ ട്രോമാ കെയറിലാണ് പ്രവേശിച്ചിരിക്കുന്നത്.
എയിംസിൽ ഇന്ന് ഉച്ചയ്ക്ക് എത്തിയ അമിത് ഷാ ഓരോ സൈനികരുടേയും ആരോഗ്യവിവരം പ്രത്യേകം അന്വേഷിച്ചു. ആശുപത്രി അധികൃതരുമായും സൈനിക ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. എയിംസിലെ ജയ്പ്രകാശ് നാരായൺ അപെക്സ് ട്രോമ സെന്ററിലാണ് ചികിത്സ നടക്കുന്നത്. അപകടമുണ്ടായ ഉടനെ സൈനികരെ ശ്രീനഗറിൽ നിന്നും എയർ ആംബുലൻസ് മാർഗ്ഗമാണ് ഡൽഹിയിലെത്തിച്ചത്.
ബൽവന്ത് സിംഗ്, സേവാംഗ് ദോർജേ, ബബ്ലൂ കുമാർ എന്നിവരാണ് എയിംസിലുള്ളത്. ഇവരിൽ ബൽവന്തിന്റെ നില ഗുരതരമാണെന്നും മറ്റ് രണ്ടുപേരും അപകട നില തരണം ചെയ്തെന്നുമാണ് വിവരം. പരിക്കേറ്റ 29 പേരേയും ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അമർനാഥിലെ സുരക്ഷാ ചുമതലകൾ നിർവ്വഹിച്ച ശേഷം ചന്ദൻവാരിയിൽ നിന്ന് മടങ്ങുന്നവഴിയിലാണ് ബസ്സപകടത്തിൽപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ പഹൽഗാം മേഖലയിലാണ് അപകടം നടന്നത്.
Comments