കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. സൗത്ത് 24 പർഗനാസ് ജില്ലയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃണമൂൽ പ്രവർത്തകനായ ജാലെ അലം ഗാസിയാണ് കൊല്ലപ്പെട്ടത്.
ആദ്യം വെടിവെച്ച് വീഴ്ത്തിയതിന് ശേഷം മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഗാസിയെ കുത്തിക്കൊല്ലുകയായിരുന്നു. ബസന്തി മേഖലയിലെ ഭരത്പൂർ പ്രദേശത്ത് വെച്ചാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിലേക്ക് വഴിവെച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തിലേക്ക് വഴിവെച്ചത് എന്താണെന്ന് ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
ഗാസിയുടെ കൊലപാതകം നടന്ന അതേ സ്ഥലത്ത് തന്നെയാണ് മാസങ്ങൾക്ക് മുമ്പ് തൃണമൂൽ പഞ്ചായത്ത് പ്രതിനിധിയായിരുന്ന ഭാഡു ഷെയ്ഖ് കൊല്ലപ്പെട്ടത്. ബോംബ് സ്ഫോടനത്തിലൂടെയായിരുന്നു കൊലപാതകം.
Comments