കൊൽക്കത്ത; 1956 ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോളിനെ നാലാം സ്ഥാനത്ത് എത്തിച്ച നായകൻ സമർ ബദ്രു ബാനർജി അന്തരിച്ചു. 92 വയസായിരുന്നു. കൊൽക്കത്തയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ബദ്രു ദാ എന്നായിരുന്നു ഫുട്ബോൾ ആരാധകരുടെ ഇഷ്ടതാരമായിരുന്ന സമർ ബദ്രു ബാനർജിയെ വിളിച്ചിരുന്നത്.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഡിമൻഷ്യ, പാർക്കിൻസൻസ്, ഹൃദ്രോഗം എന്നീ രോഗങ്ങൾക്ക് ചികിത്സിലായിരുന്നു. ജൂലൈ 27 ന് കൊറോണ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ത്യൻ ഫുട്ബോൾ ടീം ഇതുവരെ മൂന്ന് ഒളിമ്പിക്സിലാണ് കളിച്ചിട്ടുളളത്. ഇതിൽ ഏറ്റവും മികച്ച പ്രകടനം 1956 മെൽബൺ ഒളിമ്പിക്സിൽ ബദ്രു ദാ നയിച്ച ടീമിന്റേതായിരുന്നു. വെങ്കല മെഡൽ പോരാട്ടത്തിൽ ബൾഗേറിയയോട് 0-3 ന് പരാജയപ്പെട്ടാണ് നാലാം സ്ഥാനത്ത് ഒതുങ്ങിപ്പോയത്. എന്നാലും ഇത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ സുവർണ പോരാട്ടമായിട്ടാണ് അറിയപ്പെടുന്നത്.
ബാനർജി കളിച്ച ടീം രണ്ട് തവണ സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുണ്ട്. 1953 ലും 1955 ലും ആയിരുന്നു ആ നേട്ടം. 1962 ൽ അദ്ദേഹം പരിശീലിപ്പിച്ച ബംഗാൾ ടീമും സന്തോഷ് ട്രോഫി നേടി. അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തിൽ മോഹൻ ബെഗാൻ 1953 ലെ ഡ്യൂറന്റ് കപ്പ് ഉൾപ്പെടെ നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്. 2009 ൽ മോഹൻ ബഗാൻ രത്ന നൽകി ആദരിച്ചിരുന്നു.
1930 ജനുവരി 30 നാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ കാലം മുതലേ പ്രാദേശിക ക്ലബ്ബുകൾക്ക് വേണ്ടി ഫുട്ബോൾ കളിച്ചുകൊണ്ടായിരുന്നു ബാനർജിയുടെ വളർച്ച.
Comments