മെക്സിക്കോ സിറ്റി: വിദ്യാർത്ഥികൾ അപ്രത്യക്ഷമായ സംഭവത്തിൽ മെക്സിക്കോയുടെ മുൻ അറ്റോർണി ജനറൽ ജീസസ് മുരീലോ കരാം അറസ്റ്റിൽ. 2014ലാണ് ഒരു ബസ്സിൽ പുറപ്പെട്ട അദ്ധ്യാപകരാകാൻ പഠനം നടത്തിക്കൊണ്ടിരുന്ന 43 വിദ്യാർത്ഥികൾ അപ്രത്യക്ഷരായത്. മെക്സിക്കൻ സിറ്റിയിലേക്ക് യാത്ര ചെയ്യവേ അപ്രത്യക്ഷമായത് ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിനായി പുറപ്പെട്ടവരായിരുന്നു. മെക്സിക്കോയിലെ പടിഞ്ഞാറൻ സംസ്ഥാനമായ ഗുയേറോവിലെ അയ്്തോസിനാപ്പാ നഗരത്തിലെ കോളേജിൽ നിന്നുള്ളവരാണ് അപ്രത്യക്ഷമായത്.
സംഭവത്തിൽ അന്വേഷണം നടത്തിയ അറ്റോർണി ജനറൽ ആസൂത്രിതമായി കുറ്റക്കാരെ രക്ഷപെടുത്തിയെന്നാണ് കണ്ടെത്തൽ. 2015 ലാണ് ജീസസ് അന്വേഷണം നടത്തിയത്. അന്നത്തെ മെക്സിക്കൻ പ്രസിഡന്റ് എന്റിക്വേ പെന്ന നെറ്റോ റിപ്പോർട്ടിൽ ഒപ്പിടുകയും ചെയ്തിരുന്നു. പോലീസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സിന് നേരെ വെടിയുതിർത്തെന്നും തടവിലാക്കപ്പെട്ടവരെ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് കൈമാറിയെന്നും അവരെ പിന്നീട് കോക്കൂള എന്ന പ്രദേശത്ത് എത്തിച്ച് കൊലപ്പെടു ത്തുകയും മൃതദേഹം കത്തിച്ച് കളഞ്ഞെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
വിദ്യാർത്ഥികൾ യാത്ര ചെയ്ത ബസ്സിന് നേരെ പോലീസ് സംഘമാണ് 2014 സെപ്തംബർ 26ന് വെടിവെച്ചത്. ഇതുവരെ മൂന്ന് വിദ്യാർത്ഥികളുടേതെന്ന് സംശയിക്കുന്ന എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തിയതാണ് കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് എത്തിയത്. സംഭവത്തിൽ ജീസസ് പോലീസ് സേനയെക്കുറിച്ച് പരാമർശിച്ചില്ലെന്നും മറ്റൊരു ഒരു അക്രമിസംഘത്തെ പ്രതിയാക്കി റിപ്പോർട്ട് തയ്യാറാക്കി കേസ് അട്ടിമറിച്ചെന്നുമാണ് കണ്ടെത്തൽ. സ്വകാര്യ രഹസ്യാന്വേഷണ വിദഗ്ധരും കുറ്റാന്വേഷണ രംഗത്തെ മുതിർന്ന അഭിഭാഷകരുമടങ്ങുന്ന സംഘമാണ് അന്വേഷണത്തിലെ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത്. മെക്സിക്കോയിൽ പ്രതിപക്ഷം ഭരണത്തിലെത്തിയതോടെയാണ് മുൻ ഭരണാധികാരികൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.
എന്നാൽ എന്താണ് കുട്ടികൾക്കെല്ലാം സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു തെളിവും ലഭിച്ചി രുന്നില്ല. ഇതിനിടയിലാണ് മൂന്ന് കുട്ടികളുടെ എല്ലുകൾ പിന്നീട് കണ്ടെത്തിയത്. ആസൂത്രിത കുറ്റകൃത്യങ്ങളുടെ നാടാണ് മെക്സിക്കോ എന്ന പേരിൽ വലിയ പ്രതിഷേധങ്ങളാണ് മെക്സിക്കോയിലും അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും നടന്നത്.
Comments