കൊച്ചി: ഞാറയ്ക്കലിലെ സിപിഐ ഓഫീസിനു നേരെയുള്ള അക്രമത്തിൽ അഞ്ച് സി.പി.എമ്മുകാർക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ഞാറക്കൽ ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ ഉൾപ്പെടെ അഞ്ചു സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. ഇയാൾക്ക് പുറമെ സുനിൽ ഹരീന്ദ്രൻ, സൂരജ്, സാബു, ലൊനേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഞാറയ്ക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഎം പ്രവർത്തകർ അക്രമം നടത്തിയത്. ലോക്കൽ കമ്മിറ്റി ഓഫീസ് പ്രതികൾ അടിച്ചു തകർക്കുകയായിരുന്നു. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി. ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം നേതാക്കളെ ആക്രമിക്കുകയും, ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ തല്ലി തകർക്കുകയും ചെയ്തു.
അക്രമത്തിൽ സിപിഐ മണ്ഡലം സെക്രട്ടറിക്കും ലോക്കൽ സെക്രട്ടറിക്കും പരിക്കേറ്റു. ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐയും കോൺഗ്രസും നേതൃത്വം നൽകുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്കാണ് കൂടുതൽ വോട്ട് കിട്ടിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സിപിഎം നടത്തിയ പ്രകടനത്തിനിടയിലാണ് സിപിഐ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.
Comments