ചെന്നൈ : മൂന്ന് ദിവസമായി കടലിൽ കുടുങ്ങി കിടന്ന എട്ട് ശ്രീലങ്കൻ അഭയാർത്ഥികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ധനുഷ്കോടിക്ക് സമീപമാണ് ഇവർ കുടുങ്ങി കിടന്നിരുന്നത്. എട്ടു പേരിൽ 3 കുട്ടികളും ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.
ശ്രീലങ്കയിലെ കിളളിനോച്ചി സ്വദേശികളായ ചന്ദ്രകുമാർ (36) ഭാര്യ ഡെൽചിത്തിരവും ഏഴുവയസ്സുള്ള മകനും രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞുമാണ് കടലിൽ കുടുങ്ങിയത്. ഇവർക്കൊപ്പം ജാഫ്ന സ്വദേശികളായ കിരുബാകരൻ (30) ഭാര്യ നിശാന്തി, ഒമ്പതും നാല് വയസും പ്രായമുള്ള രണ്ട് പെൺമക്കളും ഉണ്ടായിരുന്നു.
പട്രോളിംഗിനിടെയാണ് അരിചാൽമുനൈയിൽ കുടുങ്ങിയ അഭയാർഥികളെ തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥർ കാണുന്നത്. തുടർന്ന് ഇവരെ കരയിൽ എത്തിക്കുകയായിരുന്നു. അഭയാർഥികളെ മണ്ഡപം മറൈൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും ഇവരെ മണ്ഡപം പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
Comments