ന്യൂഡൽഹി: റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി പിടിയിലായ ഐഎസ് ഭീകരൻ. പ്രവാചകനെ ഇന്ത്യ അപമാനിച്ചെന്നും, ഇതിലുള്ള പ്രതികാരമായാണ് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ ലക്ഷ്യമിട്ടതെന്നുമാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭീകരന്റെ നിർണായക വെളിപ്പെടുത്തലുകൾ അടങ്ങിയ വീഡിയോ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് വിഭാഗത്തിന്റെ സിഎസ്ഒ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം 30 കാരനായ അസമോവ് മഷഹോന്ത് ആണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ വർഷം ജനുവരിയിലാണ് താൻ റഷ്യയിലേക്ക് പുറപ്പെട്ടതെന്ന് അസമോവ് വീഡിയോയിൽ പറയുന്നു. ഇന്ത്യയിലേക്ക് എത്തുന്നതിന് വേണ്ടിയാണ് റഷ്യയിലേക്ക് വന്നത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും അവിടെ നിന്നും ലഭിക്കുമെന്ന് സംഘടന നിർദ്ദേശിച്ചിരുന്നു. ചിലർ നേരിട്ട് കാണുമെന്നും സ്ഫോടക വസ്തു ഉൾപ്പെടെ ആവശ്യമായവയെല്ലാം എത്തിക്കുമെന്നുമായിരുന്നു നിർദ്ദേശം. ഇന്ത്യ പ്രവാചകനെ അപമാനിച്ചവരാണ്. അതിനാൽ ഭീകരാക്രമണം നടത്തി രാജ്യത്തെ നശിപ്പിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവശ്യപ്രകാരം ഈ കർമ്മം തനിക്ക് നിറവേറ്റേണ്ടിയിരിക്കുന്നുവെന്നും അസമോവ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ അസമോവ് മദ്ധ്യേഷ്യൻ സ്വദേശിയാണെന്നാണ് വ്യക്തമായിട്ടുള്ളത്. റഷ്യയിൽ എത്തുന്നതിന് മുൻപായി ഇയാൾ ഏപ്രിൽ മുതൽ മെയ് വരെ തുർക്കിയിൽ താമസിച്ചിരുന്നു. ഇവിടെവെച്ചാണ് അസമോവിനെ ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുന്നതിനായി നിയോഗിച്ചത്. ഇതിന് ശേഷം ഒരിക്കൽ ഇസ്താംബൂളിൽവെച്ച് ഭീകര നേതാക്കളുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ടെലിഗ്രാം മുഖേനയാണ് ഇയാൾ മറ്റ് ഭീകരരുമായി ആശയവിനിമയം നടത്തുന്നതെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Comments