ചെന്നൈ: ഇന്ത്യൻ മക്കൾ മുന്നേറ്റ കക്ഷി (ഐഎംഎംകെ) സ്ഥാപകനും സൂപ്പർസ്റ്റാർ രജനികാന്തിന്റെ അടുത്ത അനുയായിയുമായ ആർ.അർജുനമൂർത്തി ബിജെപിയിൽ ചേർന്നു. മുമ്പ് ബിജെപിയുടെ ബൗദ്ധിക വിഭാഗത്തിന്റെ തലവനായിരുന്നു അർജുനമൂർത്തി. എന്നാൽ രജനീകാന്തിന്റെ അടുത്ത സഹായി ആയിരുന്ന അദ്ദേഹം താരത്തിന്റെ പാർട്ടിയിൽ ചേരുന്നതിനായി ബിജെപി വിടുകയായിരുന്നു. ചെന്നൈയിലെ കമലാലയത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് അർജുനമൂർത്തി പാർട്ടിയിലേയ്ക്ക് തിരികെ എത്തിയത്.
രജനികാന്തിന്റെ ഏറ്റവും അടുത്ത സഹായിയായ അർജുനമൂർത്തിയ്ക്ക് ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. തമിഴ്നാട് ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ തലവനായിരുന്ന അദ്ദേഹം 2020-ലാണ് ബിജെപി വിടുന്നത്. രജനികാന്തിന് വേണ്ടി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സഹായിച്ചു. തുടർന്ന് 2021 ഫെബ്രുവരിയിൽ അർജുനമൂർത്തി തന്റെ പാർട്ടിയായ ഇന്ത്യ മക്കൾ മുന്നേറ്റ കച്ചി (ഐഎംഎംകെ) ആരംഭിച്ചു. രജനികാന്ത് ആരാധകരോട് പാർട്ടിയ്ക്ക് പിന്തുണ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സൂപ്പർസ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് കരുതിയെങ്കിലും ആരോഗ്യപ്രശ്നത്തെ തുടർന്ന് അത് സംഭവിച്ചിരുന്നില്ല.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഐഎംഎംകെ മത്സരിച്ചെങ്കിലും മോശം പ്രകടനമാണ് കാഴ്ച വെച്ചത്. ആറ് സീറ്റിൽ മത്സരിച്ച പാർട്ടിയ്ക്ക് പ്രതീക്ഷിച്ച വേട്ടുകൾ പോലും നേടാൻ സാധിച്ചിരുന്നില്ല. മധുരയുടെയും തിരുച്ചിയുടെയും അതിർത്തി ജില്ലയായ പുതുക്കോട്ടയിൽ ജനിച്ച അർജുനമൂർത്തി തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാണ്. ബിജെപിയുടെ അദ്ധ്യക്ഷനായി അണ്ണാമലൈ എത്തിയതും അദ്ദേഹത്തിന്റെ കരുത്തിൽ പാർട്ടി തമിഴ്മണ്ണിൽ വേരുറപ്പിക്കുന്നതുമാണ് അർജുനമൂർത്തിയെ വീണ്ടും ബിജെപി പാളയത്തിലെത്തിച്ചത്.
Comments