ന്യൂഡൽഹി: ഡൽഹി സർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ പുതിയ എക്സൈസ് നയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി. നയത്തിലെ ഒരു പ്രധാന വ്യവസ്ഥ നടപ്പാക്കാത്തതിനാൽ 900 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ബിജെപി വ്യക്തമാക്കി.
മദ്യത്തിന്റെ മൊത്തവിതരണത്തിന്റെ കണക്കുകൾ സർക്കാരിന്റെ പക്കൽ സൂക്ഷിക്കണമെന്നും പുതിയ ലോട്ടറി സമ്പ്രദായത്തിൽ ചില്ലറ വിൽപ്പന നടത്തണമെന്നും കമ്മിറ്റിയിൽ ശുപാർശ ചെയ്തിരുന്നു. സുതാര്യത ഉറപ്പാക്കാനും പുതുക്കലിന്റെ സമയത്ത് ലൈസൻസ് ഫീസിൽ 10% വർദ്ധിപ്പിക്കാനും ശുപാർശയിൽ ഉണ്ടായിരുന്നു. എന്നാൽ മൊത്തക്കച്ചവടം സംബന്ധിച്ച സമിതിയുടെ ശുപാർശകൾ നയത്തിൽ ഉൾപ്പെടുത്തിയില്ല. കമ്മിറ്റിയുടെ ശുപാർശ അവഗണിച്ച് മൊത്തവിതരണം സ്വകാര്യ കമ്പനികൾക്ക് നൽകി.മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയതായും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.
32 സോണുകളിലെ ചില്ലറ വിൽപ്പനക്കാർക്ക് ലോട്ടറി സമ്പ്രദായ രീതിയ്ക്ക് പകരം 16 കമ്പനികളെ തിരഞ്ഞെടുത്ത് അവർക്ക് രണ്ട് സോണുകൾ വീതം നൽകി. ലൈസൻസ് ഫീസിൽ 144 കോടി രൂപ ഇളവ് നൽകുകയും 30 കോടി രൂപ മൂല്യമുള്ള ഒരു സ്ഥാപനത്തിന്റെ പണമിടപാട് ഒഴിവാക്കുകയും ചെയ്തു.പുതുക്കുന്ന സമയത്ത് ലൈസൻസ് ഫീസിന്റെ പത്തു ശതമാനം അധികം ഈടാക്കാമെന്ന നിർദേശവും ആംആദ്മി സർക്കാർ അവഗണിച്ചതായി ഭാട്ടിയ പറഞ്ഞു. 2 ശതമാനമായി നൽകുന്ന കമ്മീഷനിൽ നിന്ന് 12 ശതമാനമായി ഉയർത്തിയത് സംബന്ധിച്ച് പൊതു അറിയിപ്പ് പുറപ്പെടുവിക്കാത്തതിനെക്കുറിച്ച് ഡൽഹി സർക്കാരിന് വിശദീകരണമില്ലെന്നും ബിജെപി പറഞ്ഞു. പാർട്ടി ഖജനാവ് നിറയ്ക്കാനും മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടാക്കാനും മാത്രമാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രവർത്തിക്കുന്നതെന്ന് സൗത്ത് ഡൽഹിയിലെ ബിജെപി എംപി രമേഷ് ബിധുരി പറഞ്ഞു.
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയ്ക്കൊപ്പം ചേർന്നാൽ തനിക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.എന്നാൽ ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകിയിട്ടില്ലെന്ന് പാർട്ടി ഘടകം വ്യക്തമാക്കി. മദ്യനയ കുംഭകോണത്തിൽ ഒന്നാം പ്രതിയായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെന്ന് ഭാട്ടിയ പറഞ്ഞു.ബിജെപി കടുത്ത ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ സിസോദിയയും ഒളിച്ചു കളിക്കുകയാണെന്നാണ് ഭാട്ടിയ പറഞ്ഞത്. അഴിമതിക്കാരെ വെച്ച് പുറപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments