ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവത്തിൽ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഇസ്‌ലാമാബാദിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുന്നതിനിടെ വനിതാ ജഡ്ജിയെയും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനാണ് ഇമ്രാൻഖാനെതിരെ കേസെടുത്തത്.
ഇമ്രാൻഖാന്റെ അഭിഭാഷകനായ ബാബർ ആവാനും ഫൈസൽ ചൗധരിയും ഇസ്‌ലാമാബാദ് ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി വ്യാഴാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭീകരവാദ കോടതിയാണ് ഇമ്രാന്റെ കേസ് പരിഗണിക്കേണ്ടത്. അതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചു നൽകാൻ സാധിക്കുകയില്ല എന്ന് ഹൈക്കോടതി ജഡ്ജി കായാനി പറഞ്ഞു. ഇമ്രാൻഖാന്റെ വിവാദ പ്രസ്താവനയിലെ ഹർജി പരിശോധിച്ച ജസ്റ്റിസ് കയാനി വളരെ വേഗം തന്നെ വിധി പറയുകയായിരുന്നു.
ഇമ്രാൻഖാന്റെ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യം ഒരുകാരണവശാലും മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ വാച്ച് ഡോഗ് അറിയിച്ചിരുന്നു. രാജ്യത്തുടനീളം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇമ്രാൻഖാനെന്ന് ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ഭീകരവാദ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ പാർട്ടി കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇമ്രാൻഖാന്റെ മുൻകൂർ ജാമ്യം തള്ളി അദ്ദേഹത്തിന് സംരക്ഷണ ജാമ്യം വ്യാഴാഴ്ച വരെ അനുവദിച്ചിരിക്കുന്നത്.
Comments