മുംബൈ : നക്ഷത്ര ആമയുമായി കടന്ന വന്യജീവി ചലച്ചിത്ര സംവിധായകയും നാഷണൽ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനം വകുപ്പ്. പൻവേലിൽ നിന്ന് പൂനെയിലേക്കാണ് ആമയുമായി യുവതി കടന്നത്. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.
ചികിത്സയ്ക്കായി നക്ഷത്ര ആമയെ യുവതി പുനെയിലെ ആർഇഎസ് ക്യു ചാരിറ്റബിൾ ട്രസ്റ്റിലേക്ക് അയച്ചിരുന്നു. എന്നാൽ ഐശ്വര്യ ആമയെ അയച്ചത് അവളുടെ നാറ്റ് ജിയോ പദ്ധതിക്ക് വേണ്ടിയാണെന്നാണ് അധികൃതരുടെ സംശയം . ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി ഫോറസ്റ്റ് ടെറിട്ടോറിയൽ ആൻഡ് വൈൽഡ് ലൈഫ്-പൻവേൽ അസിസ്റ്റന്റ് കൺസർവേറ്റർ ആഗസ്റ്റ് 18 ന് ഐശ്വര്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
നക്ഷത്ര ആമയെ എവിടെ നിന്നാണ് ലഭിച്ചതെന്നും ആരുടെ അനുമതിയോടെയാണ് റെസ്ക്യൂവിന് കൈമാറിയത് എന്നും വ്യക്തമാക്കാനാണ് ഉദ്യോഗസ്ഥർ ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം പൻവേൽ ഫാമിലെ ഉടമയിൽ നിന്നാണ് തനിക്ക് നക്ഷത്ര ആമയെ ലഭിച്ചതെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ ആമയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഉദ്യോഗസ്ഥർ. രേഖകൾ നൽകിയില്ല എങ്കിൽ നിയമനടപടികൾ ഉണ്ടാകുമെന്നും യുവതിയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
”നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിക്ക് വേണ്ടി യുവതി ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നുണ്ടായിരുന്നു. അതിനായി ഇന്ത്യൻ നക്ഷത്ര ആമകളുടെ പുനരധിവാസം ചിത്രീകരിക്കാൻ സംസ്ഥാന വനം വകുപ്പിന്റെ അനുമതി കത്തുമായി 2022 ജൂണിലാണ് ഐശ്വര്യ പൂനെയിൽ എത്തി തങ്ങളെ സന്ദർശിച്ചത്. തുടർന്ന് ജൂൺ 23 ന് പരിക്കേറ്റ നക്ഷത്ര ആമയെ കണ്ടെത്തിയെന്ന് പറഞ്ഞ് അവർ കേന്ദ്രത്തിലേക്ക് വിളിച്ചു. കേന്ദ്രത്തിന് ചികിത്സിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു. സാധിക്കുമെന്നും പരിക്കേറ്റ ആമയെ കുറിച്ചുള്ള വിവരം പ്രാദേശിക വനം വകുപ്പിനെ അറിയിക്കണമെന്നും ഞങ്ങൾ പറഞ്ഞിരുന്നു.ആമയുടെ രണ്ട് മുൻകാലുകളിലെ ആഴത്തിലുള്ള മുറിവുകളിൽ ധാരാളം രക്തസ്രാവമുണ്ടായിരുന്നു.തുടർന്ന് മൃഗഡോക്ടർമാർ ചികിത്സ നൽകി. പിന്നാലെ ഡോക്യുമെന്ററിയിലേക്കായി ചികിത്സിക്കുന്നതിന്റെ ദൃശ്യങ്ങൾ വേണം എന്ന് പറഞ്ഞ യുവതി ഇത് ചിത്രീകരിച്ചിരുന്നു. ” റെസ്ക്യു സ്ഥാപകയും പ്രസിഡന്റുമായ നേഹ പഞ്ചമിയ പറഞ്ഞു.
Comments