തൃശൂർ: മദ്യലഹരിയിൽ പോലീസുകാർക്ക് നേരെ ഭീഷണി മുഴക്കി യുവാവ്. വെള്ളറട സ്വദേശി സൈവിനാണ് പോലീസുകാർക്കെതിരെ വധ ഭീഷണി മുഴക്കിയത്. എന്നാൽ പിറ്റേന്ന് മദ്യത്തിന്റെ കെട്ട് വിട്ടതോടെ ഇയാൾ പോലീസുകാരോട് കരഞ്ഞ് മാപ്പ് പറഞ്ഞു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവബഹുലമായ സംഭവങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ ദിവസമാണ് മോഷണ കേസിൽ സൈവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. പോലീസ് പിടികൂടുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ഇവിടെ വച്ചായിരുന്നു ഇയാൾ പോലീസുകാർക്ക് നേരെ ഭീഷണി മുഴക്കിയത്.
‘ എന്നെ അടിച്ച പോലീസുകാരൊന്നും ഇപ്പോ ജീവനോടെയില്ല മോനേ, തിരുവനന്തപുരത്ത് ഒരു സ്ഥലം ഉണ്ട് വിഴിഞ്ഞം. വിഴിഞ്ഞം സ്റ്റേഷനിൽ കയറിയാൽ പിന്നെ തിരിച്ചുവരില്ല. എത്ര പോലീസുകാരെയാണ് കൊന്നിരിക്കുന്നത്. കളിക്കല്ലേ ട്ടാ. സീരിയസ് ആയിട്ടാണ് പറയണത്. നിന്റെ വീട്ടി ഇനി കേറില്ല. ഒന്നുകിൽ എന്നെ കൊല്ലണം. അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷിക്കണം. ഞാൻ പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ…ഇങ്ങനെയായിരുന്നു ഭീഷണി. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം സൈവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിറ്റേന്ന് രാവിലെ കെട്ട് ഇറങ്ങിയപ്പോഴായിരുന്നു സൈവിന്റെ മാപ്പിരക്കൽ. ക്ഷമിക്കണം സാറേ.. ഞാൻ മദ്യത്തിന്റെ പുറത്ത് പറഞ്ഞതാണ്. ഞാൻ ഒന്നും ചെയ്തില്ല. എനിക്ക് ധൈര്യമില്ല സാറെ എന്നായിരുന്നു ഇയാൾ പിറ്റേന്ന് പറഞ്ഞത്. ഇതിനൊപ്പം കരയുകയും ചെയ്തു.
വീഡിയോ
Comments