ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയ്ക്ക് ശക്തി പകരാൻ ഇനി മിസൈലുകളും.ആളില്ലാ ആകാശ വിമാനങ്ങൾക്കെതിരെ പരീക്ഷണ വിക്ഷേപണം നടത്തി ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ.ഇന്ത്യൻ നാവികസേനയും ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനും സംയുക്തമായാണ് വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ (വിഎൽ-എസ്ആർഎസ്എഎം) വിജയകരമായി പരീക്ഷിച്ചത്.ഒഡീഷയിലെ ചാന്ധീപൂർ തീരത്ത് നിന്നുമാണ് ലംബമായ വിക്ഷേപണ ശേഷി തെളിയ്ക്കുന്ന മിസൈലിന്റെ വിക്ഷേപണം.
വിഎൽ-എസ്ആർഎസ്എഎമ്മിന്റെ വിജയകരമായ ഫ്ലൈറ്റ് പരീക്ഷണത്തിൽ ഡിആർഡിഒയെയും ഇന്ത്യൻ നാവികസേനയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വ്യോമാക്രമണ ഭീഷണികളെ നിർവീര്യമാക്കാനും ഇന്ത്യൻ നാവികസേനയെ കൂടുതൽ ശക്തിപ്പെടുത്തുത്താനും മിസൈലിനാകുമെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയുടെ കപ്പലിൽ നിന്ന് ഉയർന്ന വേഗത്തിലുള്ള ആളില്ലാ ആകാശ വിമാനങ്ങൾക്കെതിരെയാണ് ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയത്. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി (ആർഎഫ്) സീക്കറുകൾ ഘടിപ്പിച്ചാണ് മിസൈലുകൾ വിക്ഷേപിച്ചത്. ഡിആർഡിഒ തദ്ദേശീയമായി നിർമ്മിച്ചതാണ് വിഎൽ-എസ്ആർഎസ്എഎം.
പരീക്ഷണ വിക്ഷേപണത്തിൽ ഫ്ലൈറ്റ് ഡാറ്റ ഉപയോഗിച്ച് മിസൈലിന്റെ സഞ്ചാരപാതയും പ്രകടനങ്ങളും നിരീക്ഷിച്ചിരുന്നു. റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം (ഇഒടിഎസ്),ചാണ്ഡീപൂർ ഐടിആറിൽ വിന്യസിച്ച ടെലിമെട്രി സംവിധാനങ്ങൾ എന്നീ സംവിധാനങ്ങളിലൂടെയാണ് വിക്ഷേപണം നിരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി , ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറത്ത് (ആർസിഐ), പുണെയിലെ ആർ ആൻഡ് ഡി എൻജിനീയർമാർ തുടങ്ങി വിവിധ ഡിആർഡിഒ ലാബുകളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഇതിന്റെ രൂപകൽപ്പനയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Comments