ന്യൂഡൽഹി: വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ മാപ്പപേക്ഷിക്കണമെന്ന ആവശ്യവുമായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. ഭരണകൂടത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെയും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെയും സന്ദർശിച്ചു. ആക്രമണം നടത്തിയ റെക്ടർ അജയ് ദുബെയെ സസ്പെൻഡ് ചെയ്യണമെന്നും വിദ്യാർത്ഥികളുടെ ഫെലോഷിപ്പുകൾ അനുവദിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെഎൻയു ഭരണകൂടം ഏറ്റെടുക്കുക്കണമെന്നാണ് എബിവിപിയുടെ ആവശ്യം. ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ജെഎൻയു വിദ്യാർത്ഥികളോട് രേഖാമൂലം മാപ്പ് പറയണമെന്നും എബിവിപി വ്യക്തമാക്കി.ഹോസ്റ്റലുകൾ നവീകരിക്കാനും പിഎച്ച്ഡി വിജ്ഞാപനവും ഹോസ്റ്റൽ ലിസ്റ്റും പുറത്തിറക്കാനും അടുത്ത സെമസ്റ്ററിലേക്കുള്ള രജിസ്ട്രേഷൻ വ്യക്തമാക്കാനും എബിവിപി ജെഎൻയു ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
സർവകലാശാല ഫെലോഷിപ്പുകൾ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് വിദ്യാർത്ഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് വിദ്യാർത്ഥികൾ സമാധാനപരമായി പ്രതിഷേധം നടത്തിയത്. എന്നാൽ ഇതിൽ പ്രകോപിതരായി അധികൃതർ ആക്രമണത്തിന് മുതിരുകയായിരുന്നു.
കഴിഞ്ഞ 12 ദിവസത്തോളമായി വിദ്യാർത്ഥികൾ സത്യഗ്രഹവും സമരങ്ങളും നടത്തുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും സഹകരണങ്ങൾ ഉണ്ടായില്ലെന്ന് ജെഎൻയുവിലെ എബിവിപി നേതാവ് രോഹിത് കുമാർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് അടിക്കാൻ ഉത്തരവിട്ടതായും രോഹിത് വ്യക്തമാക്കി. വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്നാണ് സർവകലാശാല നൽകുന്ന വിശദീകരണം. സംഭവത്തിൽ ഡൽഹി പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
Comments