ലക്നൗ: ഉത്തർപ്രദേശ് മദ്രസാ ബോർഡ് അവരുടെ പാഠ്യപദ്ധതി നവീകരിക്കാനൊരുങ്ങുന്നു. യുപി മദ്രസ ബോർഡ് പ്രസിഡന്റ് ഇഫ്തിഖർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മദ്രസയിലെ സിലബസും പാഠ്യരീതികളും പരിഷ്കരിക്കുന്നതിനെ കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. ആധുനിക വിദ്യാഭ്യാസ രീതികൾ മദ്രസ സിലബസിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാൻ തീരുമാനിച്ചത്. പുതുക്കിയ മദ്രസ പാഠ്യപദ്ധതി സർക്കാരുമായി പങ്കുവയ്ക്കുമെന്നും മദ്രസ ബോർഡ് അറിയിച്ചു.
‘ദീനി തലീം’ എന്നതിനൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് മദ്രസ ബോർഡിന്റെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് അനുസൃതമായാണ് പുതിയ നീക്കം. ശാസ്ത്ര-സാങ്കേതിക വിദ്യകളും ഇതുപ്രകാരം കുട്ടികളെ മദ്രസയിൽ നിന്ന് പഠിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, വിദ്യാർത്ഥികളുടെ ഒരു കയ്യിൽ ഖുർആനും മറുകയ്യിൽ ലാപ്ടോപ്പും ഉണ്ടായിരിക്കണം. അതായത് പരമ്പരാഗതമായ പഠന രീതികൾക്കൊപ്പം മദ്രസ വിദ്യാഭ്യാസം ആധുനികവത്കരിക്കുക എന്ന നിലപാടാണ് തങ്ങളുടേതെന്നും മദ്രസ ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. മദ്രസകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിലവാരം ഉയർത്താനും തീരുമാനമായിട്ടുണ്ട്. മദ്രസ സിലബസിൽ പുതിയതായി ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച് സബ്ജക്ട് സ്പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞു.
Comments