പാറ്റ്ന: ബീഹാറിൽ പുതിയ സഖ്യം രൂപീകരിച്ച നിതീഷ് കുമാർ നിയമസഭയിൽ അംഗബലം തെളിയിക്കാനിരിക്കേ സ്പീക്കറുടെ അപ്രതീക്ഷിത രാജി. നിയമസഭാ സ്പീക്കർ വിജയ്കുമാർ സിൻഹയാണ് സ്പീക്കർസ്ഥാനം രാജിവെച്ചത്. ഇന്നാണ് സഭയിൽ നിതീഷ് കുമാർ ഭൂരിപക്ഷം തെളിയിക്കാൻ തീരുമാനിച്ചിരുന്ന ദിവസം. മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള ദിവസം തന്നെ നടന്ന സ്പീക്കറുടെ രാജി നിതീഷിന് നാണക്കേടായി. ജനതാദൾ യുണൈറ്റഡ് അംഗമായ നരേന്ദ്ര നാരായൺ യാദവിനെ തന്റെ പകരക്കാരനായി വിജയ്കുമാർ നിർദ്ദേശിച്ചിട്ടുമുണ്ട്.
സ്പീക്കർ സ്ഥാനം ‘പഞ്ച് പരമേശ്വർ’ എന്ന പവിത്രമായ പദവിയാണ്. അതിനോട് നിയമസഭാംഗങ്ങൾക്ക് വിശ്വാസക്കുറവുണ്ടായാൽ ആ സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്നും വിജയ്കുമാർ പറഞ്ഞു. ഭരണകക്ഷിയിലെ എംഎൽഎമാർ സ്പീക്കർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന പേരിലാണ് വിജയ്കുമാറിന്റെ രാജി. സിബിഐ റെയ്ഡുകൾ തുടരുന്ന പശ്ചാത്തലത്തിൽ ബിജെപി എംഎൽഎമാർ നിതീഷിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളുമായിട്ടാണ് സഭയിലേക്ക് എത്തിച്ചേർന്നത്.
സംസ്ഥാനത്ത് സിബിഐ വിവിധ എംഎൽഎമാരുടെ വീടുകളിൽ കള്ളപ്പണ ഇടപാടി ന്റേയും അഴിമതിയുടേയും പേരിൽ റെയ്ഡ് തുടരുന്നതിനിടെയാണ് സഭാ സമ്മേളനം. ഈ പശ്ചാത്തലത്തിൽ നീതിന്റെ ഭൂരിപക്ഷം തെളിയിക്കൽ ദിനം വിവിധ സംഭവങ്ങളാൽ സഭയെ പ്രക്ഷുബദ്ധമാക്കിയിരിക്കുകയാണ്. ജനതാദൾ യുണൈറ്റഡ്, രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്സ്, സിപിഐ (എംഎൽ) , സിപിഐ, സിപിഎം എന്നിവരടങ്ങുന്ന മഹാഗഡ്ബന്ധന് 243ൽ 160 സീറ്റുകളാണുള്ളത്.
Comments