പത്തനംതിട്ട: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു .
വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പരുമല സെമിനാരി എൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരനെയാണ് മണിയമ്മ എന്ന അധ്യാപിക ക്രൂരമായി മർദ്ദിച്ചത്.
സ്കൂളുകളിൽ കുട്ടികളെ അടിക്കുവാനോ ഭയപ്പെടുത്തുവാനോ പോലും വടി ഉപയോഗിക്കാൻ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. സ്കൂളുകളുടെ സമീപത്തെ കടകളിൽ വടി വിൽക്കാൻ പാടില്ല എന്നും ഉത്തരവുണ്ട്. ഈ ഉത്തരവുകൾ നിലനിൽക്കുന്നതിനിടെയാണ് കുട്ടിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും കുട്ടികളെ മർദ്ദിക്കുവാനും ഭയപ്പെടുത്തുവാനും ഇപ്പോഴും അധ്യാപകർ വടി ഉപയോഗിക്കാറുണ്ട്. ഇത് കുട്ടികൾക്ക് പഠന വൈകല്യം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് റഷീദ് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയെ മർദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്യണം. സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ അടിക്കാനും ഭയപ്പെടുത്താനും വടി ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണം. ഇത് ലംഘിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ റഷീദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. ശരീരത്തിൽ പാടുകൾ കണ്ടതോടെ പിതാവ് വിഷ്ണു കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെയും വൈകിട്ടുമായി അധ്യാപിക നിരവധി തവണ മർദ്ദിച്ചതായാണ് കുട്ടിയുടെ മൊഴി.
Comments