തിരുവനന്തരപുരം : ഗവർണറും സർക്കാരും രണ്ടു പക്ഷാത്തായി കഴിഞ്ഞു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഗവർണറുമായി ബന്ധപ്പെട്ട ഭിന്നതയുടെ ആഴം കോടിയേരി വ്യക്തമാക്കിയത്. ഗവർണറുടെ നടപടികൾ വ്യക്തിതാൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് . സമാന്തര ഭരണം അടിച്ചേൽപ്പിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗവർണർ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുകയാണ് .ഗവർണർ പദവിയും ഇടപെടലുകളും ദേശവ്യാപകമായി അപായകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കും. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയല്ല, കേന്ദ്രം നിയമിച്ച ഗവർണറാണ് വിഷയം. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം ഖാന്റെ കടിഞ്ഞാണില്ലാത്ത നടപടികളെ കാണേണ്ടത്.കുറച്ചുകാലമായി ഇടയ്ക്കും മുറയ്ക്കും ഗവർണർ സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. ഏറ്റവുമൊടുവിൽ മന്ത്രിസഭ അംഗീകരിച്ച് സമർപ്പിച്ച ഓർഡിനൻസിൽ ഒപ്പിടാതെ സ്ഥലംവിട്ടു. ഇത് വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണെന്നും ലേഖനത്തിൽ കോടിയേരി പറയുന്നു.
ചില സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നിയമസഭകളോ മന്ത്രിസഭകളോ നീക്കുകയും നിയമഭേദഗതി പാസാക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർക്കെതിരെ പ്രതിഷേധിച്ച് ചില മുഖ്യമന്ത്രിമാർ പ്രത്യക്ഷസമരം നടത്തിയിട്ടുമുണ്ട്. എന്നാൽ, ഗവർണറും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയെന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
ലോകായുക്ത ഉൾപ്പെടെ റദ്ദായ 11 ഓര്ഡിനന്സുകൾ മന്ത്രിസഭായോഗം വീണ്ടും അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി കൈമാറിയെങ്കിലും അദ്ദേഹം ഒപ്പിടാതെ മാറ്റിവച്ചത് അനുചിതമാണ്. അവ മടക്കി അയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ ഗവർണർ അതും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു
Comments