യുഎഇ: യുഎഇയിൽ ഇനി തൊഴിലാളികൾക്ക് കൃത്യ സമയത്തു ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമകൾക്കെതിരെ കടുത്ത നിയമ നടപടി. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വിസ നൽകുന്നതിനുള്ള അനുമതിയും ഇല്ലാതാകും. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ വേതന നിയമ ലംഘനമായി കണക്കാക്കും. 17ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
വേതന സുരക്ഷാ പദ്ധതി വഴിയാണു യുഎഇയിൽ തൊഴിലാളികൾക്കു ശമ്പളം നൽകേണ്ടത്. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ കുടിശികയായി കണക്കാക്കും. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും തൊഴിലുടമയ്ക്കെതിരായ നടപടി. മാസത്തിന്റെ ആദ്യ ദിവസം മുതൽ ജീവനക്കാരുടെ ശമ്പളം കുടിശികയാണ്. തൊഴിൽ കരാറിൽ ശമ്പളം നൽകുന്നതിനു വ്യക്തമായ ദിവസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മാസത്തിലൊരിക്കൽ ശമ്പളം നൽകണമെന്നതു നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
ശമ്പളം നൽകാൻ 17 ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ വിസ നൽകുന്നത് മന്ത്രാലയം നിർത്തലാക്കും. തൊഴിലുടമയെ ഇക്കാര്യം മുൻകൂട്ടി അറിയിക്കും. 500ൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ നടപടി കടുത്തതാകും. ഈ കമ്പനികൾക്കെതിരായ നിയമ നടപടി പ്രോസിക്യൂഷനു കൈമാറും.
50 – 499നും ഇടയിൽ തൊഴിലാളികളുള്ള കമ്പനി ഒന്നര മാസത്തിലധികം വേതനം വൈകിപ്പിച്ചാലും കമ്പനിയുടെ ഫയൽ പബ്ലിക് പ്രോസിക്യൂഷനു നൽകും. ഏതു തരം കമ്പനിയാണെങ്കിലും രണ്ടു മാസത്തിലധികം തൊഴിലാളികൾക്കു ശമ്പളം നൽകാതിരിക്കുന്നതു ഗുരുതര നിയമലംഘനമാണ്. അത്തരം കമ്പനികളുമായുള്ള വീസ സേവനങ്ങൾ തൊഴിൽ മന്ത്രാലയം നിർത്തിവയ്ക്കുകയും പുതിയ വിസ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യും. മുന്നറിയിപ്പുകളും നടപടികളും അവഗണിച്ച് നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ കമ്പനിക്ക് പിഴ ചുമത്തും. മന്ത്രാലയത്തിന്റെ പട്ടികയിൽ ഇത്തരം സ്ഥാപനങ്ങൾ മൂന്നാം സ്ഥാനത്താവുകയും ചെയ്യും.
തുടർച്ചയായ മൂന്ന് മാസമാണ് സ്ഥാപനങ്ങൾ വേതന വിതരണത്തിൽ കാലതാമസം വരുത്തുന്നതെങ്കിൽ ആദ്യം ഓൺലൈൻ വഴി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. അതോടൊപ്പം പിഴ ചുമത്തുകയും വേതനം കൈപ്പറ്റാത്ത തൊഴിലാളികളുടെ വിസ പുതുക്കുന്നതു നിർത്തുകയും ചെയ്യും.
Comments