ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതതീവ്രവാദികൾ. ബൊഗൗര ജില്ലയിലെ ഷിബ്ഗഞ്ച് ഉപ്സിലയിൽ രണ്ട് ക്ഷേത്രങ്ങൾ മതതീവ്രവാദികൾ അടിച്ചു തകർത്തു. ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. മഹാലക്ഷ്മി, വിഷ്ണു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. രാത്രിയിൽ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമി സംഘം വിഗ്രഹങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയും വിശ്വാസികളുമാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ പൂർണമായും തകർന്നു.
സംഭവത്തിൽ അയൽ ഗ്രാമത്തിൽ നിന്നുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് പോലീസ് അറിയിക്കുന്നത്. ഷിബ്ഗഞ്ച് ഉപ്സില ഹിന്ദു ഭൂരിപക്ഷ മേഖലയാണ്. ഇവിടെ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് മതതീവ്രവാദികളുടെ ലക്ഷ്യമെന്ന് ഹിന്ദു വിശ്വാസികൾ പറഞ്ഞു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഇവർ പോലീസിനോട് ആവശ്യപ്പെട്ടു.
Comments