ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്ന് വർഷത്തിനകം താങ്ങാവുന്ന നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു 5ജി ലേലം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വിൽപ്പനയാണ് ലേലത്തിലൂടെ നടന്നത്. ആദ്യ ഘട്ടത്തിൽ നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാകുക. തുടർന്നുള്ള ഘട്ടങ്ങളിൽ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
ടെലികോം കമ്പനികൾ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭാരതി എയർടെൽ, വി ഐ, റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയത്.
ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാകുക എന്നാണ് സൂചന. 4ജിയേക്കാൾ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ഇൻ്റർനെറ്റ് സേവനങ്ങളെ പുതിയ ഒരു തലത്തിലെത്തിക്കാൻ പറ്റുന്ന തരത്തിലായിരിക്കും 5ജിയുടെ കടന്നുവരവ്.
Comments