ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദിന്റെ രാജിയിൽ ആടിയുലഞ്ഞ് കോൺഗ്രസ് നേതൃത്വം. ആസാദിന്റെ രാജിക്ക് പിന്നാലെ ജമ്മു കശ്മീരിലെ മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളും പാർട്ടി വിട്ടു.
മുൻ മന്ത്രിയും ജമ്മു കശ്മീർ മുൻ പിസിസി വൈസ് പ്രസിഡൻ്റുമായിരുന്ന ജി എം സറൂരി, മുൻ എം എൽ എയും ജമ്മു കശ്മീർ പിസിസി വൈസ് പ്രസിഡൻ്റുമായ ഹാജി അബ്ദുൾ റഷീദ്, മുൻ എം എൽ എ മുഹമ്മദ് അമീൻ ഭട്ട്, കോൺഗ്രസ് അനന്തനാഗ് ജില്ലാ പ്രസിഡൻ്റ് ഗുൽസാർ അഹമ്മദ് വാനി, മുൻ എം എൽ എ ചൗധരി മുഹമ്മദ് അക്രം എന്നിവരും കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നൽകി. ഗുലാം നബി ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജി.
രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് മുതിർന്ന നേതാവായ ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുവെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജി വെച്ച മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന.
Comments