ലക്നൗ: കള്ളപ്പണവേട്ടയുമായി ഉത്തർപ്രദേശ് പോലീസ്. ബറേലി മേഖലയിൽ നിന്നാണ് കള്ളനോട്ട് സംഘത്തെ പോലീസ് പിടികൂടിയത്. നേപ്പാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കള്ളനോട്ട് ഇന്ത്യയിലേക്ക് എത്തിക്കുന്ന സംഘത്തെയാണ് പോലീസ് കുടുക്കിയത്. മൂന്നര ലക്ഷം രൂപയുടെ കള്ളനോട്ടാണ് കണ്ടെത്തിയത്. പൊതു കമ്പോളത്തിലേയ്ക്ക് എത്ര കള്ള നോട്ട് ഇവർ വിതരണം ചെയ്തു എന്നത് കണ്ടെത്താനുണ്ടെന്ന് ബറേയ്ലി പോലീസ് അറിയിച്ചു.
ഫത്തേഹ്ഗംഞ്ച് പശ്ചിമി പോലീസ് സ്റ്റേഷൻ മേഖലയിലാണ് കള്ളനോട്ട് സംഘത്തിന്റെ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. ഓരോ ഘട്ടത്തിലും കള്ളനോട്ടുകൾ വരുന്ന മുറയ്ക്ക് കേന്ദ്രം മാറുന്ന തന്ത്രമാണ് ഇവർ ആവിഷ്ക്കരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അഞ്ഞൂറിന്റെ 719 നോട്ടുകളാണ് കണ്ടെത്തിയത്. മൂന്ന് പേരെയാണ് ഇതുവരെ പിടികൂടിയത്. പിലിഭിത്ത് സ്വദേശികളായ ശിവ, ഷൊഐബ് എന്നിവരേയും അലിഗഞ്ചിൽ നിന്നുള്ള പുഷ്പേന്ദ്ര സിംഗിനേയുമാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച മണിപ്പൂരിലെ ഇംഫാൽ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയിരുന്നു. നേപ്പാൾ-ബംഗ്ലാദേശ് വഴിയുള്ള കള്ളനോട്ട് കടത്തലിന്റെ തുമ്പ് ലഭിച്ചത് ഇവരിൽ നിന്നാണ്. മയക്കുമരുന്നുകൾക്കൊപ്പം കള്ളനോട്ടും പോലീസ് പിടിച്ചെടുത്തു. അന്തർ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് രണ്ടു സംഭവങ്ങളേയും കോർത്തിണക്കി അന്വേഷണം വ്യാപിപ്പിച്ചത്.
രാജ്യത്തൊട്ടാകെ കള്ളനോട്ട് പുറമേ നിന്ന് വരുന്നത് കാര്യമായി കുറഞ്ഞെന്ന് ലോക് സഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗദ്ധരി ഈ മാസം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. 2016-17 കാലഘട്ടത്തിൽ 43 കോടിയുടെ കള്ളനോട്ട് പിടിച്ചപ്പോൾ 2021-22ൽ കള്ളനോട്ട് വരവ് 80 ശതമാനം കുറഞ്ഞെന്നാണ് സഭയ്ക്ക് മുമ്പാകെ റിപ്പോർട്ടായി അവതരിപ്പിച്ചത്. ഇതിനൊപ്പം രാജ്യത്ത് 2021-2022ൽ 8.26 കോടിരൂപയുടെ കള്ളനോട്ടുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളു എന്നും കേന്ദ്രമന്ത്രി വിശദീകരിച്ചിരുന്നു.
Comments