കൊച്ചി : ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ആരാധനാലയങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഇതിനോടകം തന്നെ നിരവധി ആരാധനാലയങ്ങൾ ഉണ്ടെന്നും അവയുടെ സംഖ്യ വളരെ കൂടുതലാണെന്നും കോടതി പരാമർശിച്ചു. കെട്ടിടം മുസ്ലീം ആരാധനാലയമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലീം സമുദായത്തിൽ മസ്ജിദുകൾക്കുള്ള പ്രാധാന്യം ഖുർആനിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മുക്കിലും മൂലയിലും മുസ്ലീം പള്ളി പണിയണമെന്ന് ഖുർആനിൽ പറയുന്നില്ല. എല്ലാ മുസ്ലീങ്ങളുടെയും വീടിന് സമീപത്ത് മസ്ജിദ് വേണമെന്ന് ‘ഹദീസി’ലോ ഖുർആനിലോ പറയുന്നില്ല. പള്ളിയിലേക്കുള്ള ദൂരമല്ല, അവിടെ എത്തുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണമാണ് സംസ്ഥാനം ”ദൈവത്തിന്റെ സ്വന്തം നാട്” എന്നറിയപ്പെടുന്നത്. എന്നാൽ ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും ഇവിടെ നിരവധിയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലല്ലാതെ പുതിയ മതസ്ഥലങ്ങളും പ്രാർത്ഥനാ ഹാളുകളും അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഹർജിക്കാരൻ ആവശ്യപ്പെട്ട പ്രദേശത്ത് 36 പള്ളികൾ ഉള്ളതിനാൽ ഇനിയൊരു ആരാധനാലയത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
Comments