ന്യൂഡൽഹി: ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടന തന്നെയാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജിഡിപി 7.4 ശതമാനം വളരുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. അടുത്ത വർഷവും സമാനമായ നിലയിൽ വളർച്ച തുടരുമെന്നും ധനകാര്യ വകുപ്പ് മന്ത്രി അറിയിച്ചു.
വികസനത്തെ ആധാരമാക്കിയാണ് സർക്കാർ ഇക്കാര്യം ഉറപ്പിക്കുന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷങ്ങളിലും ഇന്ത്യയുടെ വളർച്ചയുടെ ഗതിവേഗം ഉയർന്നു തന്നെ ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും പ്രവചിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കണക്ക് കൂട്ടലുകളും സമാനമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റ് നികുതി കുറച്ച നടപടി ഗുണകരമായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കോർപ്പറേറ്റ് നികുതി കുറച്ച ശേഷം സ്വകാര്യ മേഖലയിൽ ഉണർവ്വ് പ്രകടമാണ്. നികുതി പിരിവ് കാര്യക്ഷമമാണെന്നും മന്ത്രി പറഞ്ഞു.
സൗജന്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ ചർച്ചകൾ വേണമെന്ന് നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, അധികാരത്തിൽ വന്ന ശേഷം അവ നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി ബജറ്റുകളിൽ വകയിരുത്തണം. ഇതിനായി മറ്റ് സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ നികുതി പിരിക്കുന്നത് വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയാണ്. അവ നിറവേറ്റപ്പെടുന്നുമുണ്ട്. പിരിക്കുന്ന നികുതിയുടെ വിഹിതം കൃത്യമായി സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Comments