ഭയക്കണം ഇനി ഇന്ത്യയെ . ഞൊടിയിട നേരം കൊണ്ട് ശത്രുവിന്റെ മേൽ തീ പടർത്താൻ കഴിയുന്ന ഇന്ത്യയുടെ കരുത്തനായ പോരാളി കൊച്ചിയുടെ തീരത്ത് തയ്യാറെടുത്ത് കഴിഞ്ഞു. ഇന്ത്യയുടെ സമുദ്രാതിർത്തിയുടെ കാവൽക്കാരനായി രാന്ത്യാന്തര പ്രതിരോധത്തിന് തയ്യാറെടുക്കുന്ന INS വിക്രാന്ത് അറബി കടലിന്റെ തീരത്ത് നിന്നും കടലിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി . എന്നോട് പോരാടുന്നവരെ ഞാൻ ചാമ്പലാക്കും എന്ന് അർത്ഥം വരുന്ന വിക്രാന്ത് ഇന്ത്യൻ വ്യോമസേനയുടെ നീല കടലിലെ തീ തുപ്പുന്ന പോരാളിയാണ്. ഇന്ത്യ 76-ാം സ്വാതന്ത്യ ദിനത്തിന്റെ നിറവിൽ മികച്ച പ്രഹരശേഷിയും ശാക്തിക പരിവേഷവുള്ള വിക്രാന്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം.
മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി രാജ്യം തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പൽ എന്ന പേരും ഇനി കടലിന്റെ രാജാവിന് സ്വന്തം. ഇന്ത്യയുടെ ചരിത്രത്തിൽ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പലാണ് വിക്രാന്ത്. വീര്യം കൂടിയ ഇവന്റെ പൗരുഷത്തിൽ ഭാരതത്തിന്റെ സമുദ്രാതിർത്തികൾ സുരക്ഷിതമായിരിക്കും. നീല കടലിലെ ശാന്തമായി അലയടിക്കുന്ന തിരകൾക്ക് മുകളിൽ വിരാജിക്കാക്കാനൊരുങ്ങുന്ന കരുത്തനായ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ വിസിൽ മുഴക്കത്തിനായ് കാത്തിരിക്കുകയാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച എച്ച് എം എസ് ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനി കപ്പല്‍ 1957ലാണ് ഇന്ത്യ വാങ്ങിയത്. 1961-ല്‍ INS വിക്രാന്ത് എന്ന പേരില്‍ കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി കമ്മീഷൻ ചെയ്തു. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായിരുന്ന വിക്രാന്ത് 1971ൽ ഇന്ത്യാ – പാകിസ്താൻ യുദ്ധത്തിൽ കിഴക്കൻ പാകിസ്താനുമേൽ തീ പടർത്തിയ പോരാളിയായിരുന്നു. ആയുസ്സിന്റെ കരുത്ത് മുഴുവൻ തന്റെ യജമാനന് വേണ്ടി സമർപ്പിച്ച് പോർക്കളത്തിൽ തീപ്പന്തമായി മാറിയ വിക്രാന്ത് 1997ൽ നാവിക സേനയില്‍ നിന്നും വിരമിച്ചു.
മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കാനാകുന്ന ഐ എൻ എസ് വിക്രാന്തിൽ 2,300-ലധികം കമ്പാർട്ട്മെൻറുകളടക്കം ഒരേ സമയം 1,700 പേരെ വഹിക്കാനുള്ള കരുത്തുണ്ട്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവുമുള്ള പടുകൂറ്റൻ കപ്പൽ പൂര്‍ണമായും കൊച്ചിൻ ഷിപ്പ് യാർഡിൽ എന്തിനും തയ്യാറായി ഒരുങ്ങി കഴിഞ്ഞു. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട് വിക്രാന്തിന്. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന കപ്പലിലെ റൺവെ എയർ ക്രാഫ്റ്റുകൾക്ക് നിഷ്പ്രയാസം പറന്നുയരാനുള്ള രീതിയിലാണ് പണി തീർത്തിരിക്കുന്നത്.
ആവേശം പകരുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കാം. ഇന്ത്യൻ കടലിന്റെ കാവൽ പേരാളിയായി ഒരു വിളിപ്പാടകലെ നങ്കൂരമിട്ട് ശത്രുവിന്റെ നീക്കത്തെ പ്രതിരോധിക്കാൻ ഇരു ചെവികളും കൂർപ്പിച്ച് കഴുകന്റെ കണ്ണുമായി ഇവൻ നിലയുറപ്പിക്കുന്നത് കാണാൻ രാജ്യം തയ്യാറെടുത്തു കഴിഞ്ഞു.
Comments