ആലപ്പുഴ: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ ഏരിയ സമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പും, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഭരണ പക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചേരുകയാണെന്ന് മുരളീധരൻ പറഞ്ഞു. പരിപാടിയുടെ പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജനം ടിവിയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുന്നുവെന്നാണ് പോപ്പുലർഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും കോൺഗ്രസ് പഞ്ചായത്തും പങ്കെടുക്കുന്നു എന്നതുകൊണ്ട് വ്യക്തമാക്കുന്നത്. അച്യുതാനന്ദന്റെ കാലത്ത് പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് പോലും അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ഇപ്പോൾ സിപിഎമ്മും കോൺഗ്രസും ഭീകര സംഘടനയെ വെള്ളപൂശുകയാണെന്നും വി.മുരളീധരൻ വ്യക്തമാക്കി.
അതേസമയം പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്നാണ് ചീഫ് വിപ്പ് എൻ ജയരാജന്റെ വിശദീകരണം. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അവരെ അറിയിച്ചിരുന്നു. എന്നിട്ടും തന്റെ പേര് നോട്ടീസിൽ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നാണ് ജയരാജൻ പറയുന്നത്.
Comments