റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറൻ അയോഗ്യതാ ഭീഷണി നേരിടുന്നതിനിടെ ജാർഖണ്ഡിൽ ഭരണം നഷ്ടപ്പെടാതിരിക്കാൻ ഭരണമുന്നണിയുടെ ഒളിച്ചുകളി. മുഖ്യമന്ത്രിയും ഭരണമുന്നണിയിലെ എംഎൽഎമാരും റാഞ്ചിയിൽ നിന്നും ഒളിച്ച് കടന്ന് ജില്ലയ്ക്ക് പുറത്തുള്ള റിസോർട്ടിലേയ്ക്ക് മാറിയെന്നാണ് സൂചന. റാഞ്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ഖുന്തി ജില്ലയിലെ ഒരു റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയെതെന്നാണ് റിപ്പോർട്ടുകൾ. ഭരണമുന്നണിയിലെ എംഎൽഎമാർ ബിജെപിയിലേയ്ക്ക് ആകർഷിക്കപ്പെടാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ധൃതി പിടിച്ചുള്ള ഒളിച്ചുകളി.
ഹേമന്ത് സോറന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരെയും കൊണ്ട് ബസുകൾ പുറപ്പെട്ടത്. മുഖ്യമന്ത്രിയും എംഎൽഎമാരും ലഗേജുകളുമായി മൂന്നു ബസുകളിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂടെ നിൽക്കുന്ന എംഎൽഎമാരെ വിശ്വാസത്തിലെടുക്കാൻ സാധ്യമല്ലെന്നുള്ള ചിന്തയാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി വിലയ്ക്ക് വാങ്ങുമെന്ന് വാദം ഉന്നയിക്കുമ്പോഴും ഹേമന്ത് സോറന്റെ ഭരണത്തിന് കീഴിൽ അതൃപ്തിയുള്ളവർ മുന്നണി വിട്ടേക്കാം എന്ന പേടിയാണ് എംഎൽഎമാരെ ഒളിപ്പിച്ചു താമസിക്കാനുള്ള നീക്കത്തിന് പിന്നിൽ. ആവശ്യമെങ്കിൽ ബംഗാളിലേക്കോ ഛത്തീസ്ഗഡിലേക്കോ എംഎൽഎമാരെ മാറ്റുന്നതും ഹേമന്ത് സോറന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. 81 അംഗ നിയമസഭയിൽ ഭരണമുന്നണിക്ക് ആകെ 49 എംഎൽഎമാരാണുള്ളത്. എന്നാൽ ജാർഖണ്ഡ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ 33 യുപിഎ എംഎൽഎമാർ മാത്രമാണ് പങ്കെടുത്തതെന്ന് ബിജെപി ലോക്സഭാ എംപി നിഷികാന്ത് ദുബെ പറഞ്ഞു.
Comments