പൂനെ:കുറച്ച് നാളുകളായി പാഷാൻ തടാകത്തിന് സമീപമുള്ള ഗാർഡൻ-കം-ജോഗിംഗ് ട്രാക്കിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ ബോർഡാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
‘കമിതാക്കൾക്ക് പ്രവേശനമില്ല’എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. ദേശാടനപക്ഷികളുടെ ആവാസ സ്ഥലമായതിനാലാണ് പ്രവേശനം ‘കമിതാക്കൾക്ക്’ മാത്രമായി നിഷേധിക്കുന്നത് എന്നായിരുന്നു കോർപ്പറേഷന്റെ വാദം.
ബോർഡ് ശ്രദ്ധയിൽ പെട്ടതോടെ പൂനെ ആസ്ഥാനമായുള്ള സംഘടനയായ ‘റൈറ്റ് ടു ലവ്’ ഇതിനെതിരെ രംഗത്ത് എത്തി. ഇതു സംബന്ധിച്ച് സംഘടനയുടെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.അവിവാഹിതരായ കമിതാക്കൾക്ക് മാത്രം പ്രവേശനാനുമതി നിഷേധിച്ചത് പൗരന്റെ മൗലികാവകാശ ലംഘനമാണ്. തീരുമാനും തികച്ചും നിയമവിരുദ്ധമാണെന്നും പോസ്റ്റിൽ പറയുന്നു. നിരവധി പേരാണ് സമൂഹ മാദ്ധ്യമം വഴി പോസ്റ്റിന് ഐക്യദാർഢ്യം അറിയിച്ചത്.
ഇത്തരമൊരു ഉത്തരവ് തികച്ചും നിയമവിരുദ്ധവും മൗലികാവകാശലംഘനവുമാണെന്നും നിർദേശം റദ്ദക്കണമെന്നും റൈറ്റ് ടു ലവിൽ അംഗമായ അഭിഭാഷകൻ വികാസ് ഷിൻഡെ പറഞ്ഞു.കമിതാക്കളുടെ സ്നേഹിക്കാനുളള അവകാശത്തെ ലംഘിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് പിഎംസി ബോർഡ് നീക്കം ചെയ്യാൻ തയ്യറായത്.
പാർക്കിലേക്കുള്ള പ്രവേശനം നിരോധിക്കാനുള്ള തീരുമാനം പ്രദേശത്തെ പക്ഷികളെ ശല്യപ്പെടുത്തുന്നതു കൊണ്ടാണെന്നും ഈ തീരുമാനം ആറ് വർഷം മുമ്പ് എടുത്തതാണെന്നും പൂനെ മുനിസിപ്പൽ കോർപ്പറേഷൻ (പിഎംസി) അവകാശപ്പെടുന്നു..പാഷൻ തടാകം പൊതു ഇടമല്ലെന്നും ദേശാടനപക്ഷികളുടെ ആവാസ സ്ഥലമാണെന്നും പിഎംസി കൂട്ടിച്ചേർത്തു.
പക്ഷിശാസ്ത്രജ്ഞർ പക്ഷികളെ നിരീക്ഷിക്കാൻ സ്ഥിരമായി എത്തുന്ന സ്ഥലമായതിനാൽ അവിവാഹിതരായ ദമ്പതികൾ പൂന്തോട്ടം സന്ദർശിക്കുകയും വഴക്കുകളിലോ മറ്റ് അനുചിതമായ പ്രവൃത്തികളിലോ ഏർപ്പെടുകയോ ചെയ്യുന്നത് ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളെ ബാധിക്കും. ഇതു സംബന്ധിച്ച് മുതിർന്ന പൗരന്മാർ വർഷങ്ങളായി പരാതിപ്പെട്ടിരുന്നതായും കോർപ്പറേഷൻ പറയുന്നു. ഇത്തരം പരാതികളെ തുടർന്നാണ് ബോർഡ് സ്ഥാപിക്കാൻ തീരുമാനമെടുത്തതെന്നും അനുമതി നിഷേധിച്ചതെന്നും കോർപ്പറേഷൻ അംഗം ഘോർപഡെ പറഞ്ഞു.
Comments