തിരുവനന്തപുരം: ഓണക്കാലമായിട്ടും ശമ്പളക്കുടിശ്ശികയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇരട്ട പ്രഹരം. സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരിൽ നിന്നും നഷ്ടം വന്ന തുക തിരിച്ചു പിടിക്കാൻ കെ എസ് ആർ ടി സി ഉത്തരവിട്ടു. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് നീക്കം.
തിരുവനന്തപുരത്തെ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരിൽ നിന്നാണ് ശമ്പളം തിരികെ പിടിക്കുക. 49 ഡ്രൈവർമാർക്കും 62 കണ്ടക്ടർമാർക്കും എതിരെയാണ് നടപടി. ജൂൺ 26നായിരുന്നു ജീവനക്കാർ സർവീസ് മുടക്കിയത്.
കൂടാതെ, 2021 ജൂലൈ 12ന് സ്പ്രെഡ് ഓവർ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ 8 ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരിൽ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും കെ എസ് ആർ ടി സി ഉത്തരവിട്ടു.
Comments