എറണാകുളം : ജോലി ചെയ്ത വീടുകളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. ആരക്കുഴ പെരുമ്പല്ലൂർ സ്വദേശി നാല്പ്പത്തിയൊന്നുകാരിയായ ആശയാണ് പിടിയിലായത്. പുത്തൻകുരിശ് പോലീസാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവർ ജോലിക്ക് നിന്ന കോലഞ്ചേരി സ്വദേശികളായ ചാൾസ്, ബെന്നി എന്നിവരുടെ വീടുകളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. ചാൾസിന്റെ വീട്ടിൽ നിന്ന് പതിമൂന്ന് പവനും, ബെന്നിയുടെ വീട്ടിൽ നിന്നും ഒമ്പതു പവനുമാണ് സ്ത്രീ മോഷ്ടിച്ചത്. പിന്നാലെ മോഷ്ടിച്ച സ്വർണ്ണം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും ചെയ്തു.
സ്വർണ്ണം മോഷണം പോയ വിവരം മനസ്സിലാക്കിയ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്താൽ പ്രത്യേക സംഘം അന്വേഷണം നടത്തി.
പിന്നാലെയാണ് ഒളിവിൽ പോയ പ്രതിയെ ഇടുക്കി ബൈസൺവാലിയിൽ നിന്നും പിടികൂടുന്നത്.അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി ജി അജയ് നാഥ്, സബ് ഇൻസ്പെക്ടർമാരായ പി കെ സുരേഷ്, രമേശൻ, കെ സജീവ് എ എസ് ഐമാരായ ജി സജീവ്, മനോജ് കുമാർ, എസ് സി പി ഒമാരായ ജിഷാ മാധവൻ, ബിജി ജോൺ, ചന്ദ്രബോസ്, ദിനിൽ ദാമോധരൻ, അഖിൽ, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Comments