പാലക്കാട്: കടമ്പഴിപ്പുറത്ത് തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. നിരവധി നായ്ക്കളെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയത്. നായ്ക്കളെ തീവ്രവാദ പരിശീലനത്തിന് ഉപയോഗിച്ചതായാണ് സംശയിക്കുന്നത്.
നായ്ക്കളുടെ കൈയ്കളിലും കാലുകളിലുമാണ് വെട്ടേറ്റ മുറിവുകൾ ഉള്ളത്. ചില നായ്ക്കളുടെ കൈകാലുകളും, വാലും വെട്ടിമാറ്റിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിലെന്ന സംശയമാണ് നാട്ടുകാരും പ്രകടിപ്പിക്കുന്നത്.
നേരത്തെയും കടമ്പഴിപ്പുറത്ത് കൈകാലുകൾ വെട്ടിമാറ്റിയ നിലയിൽ നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാലക്കാട് നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പട്ടിയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടുകൊണ്ട് പരിക്കേറ്റ നിലയിൽ നായ്ക്കളെ കണ്ടെത്തുന്നത്. വർഷങ്ങൾക്ക് മുൻപ് പട്ടാമ്പിപ്പാലത്തിന് താഴെ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ നായ്ക്കളുടെ തലകൾ കണ്ടെത്തിയിരുന്നു.
Comments