നോയിഡ : നോയിഡയിലെ അനധികൃത കെട്ടിടം പൊളിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഇരട്ട ടവർ പൊളിച്ചത്. സൂപ്പർ ടെക് കമ്പനി നിർമിച്ച അപെക്സ്, സെയാൻ എന്നീ ഇരട്ട ടവറുകളാണ് പൊളിച്ച് നീക്കിയത്.3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ഇരട്ട ടവറുകൾ തകർത്തത്.
മൂന്ന് സൈറനുകൾക്ക് ശേഷമാണ് കെട്ടിടം തകർത്തത്. സുരക്ഷിതമായി ആണ് കെട്ടിടം നിലം പതിച്ചത്. മരട് ഫ്ളാറ്റ് പൊളിച്ച എഡിഫൈസ് എഞ്ചിനിയറിംഗ് ആണ് ടവറുകൾ പൊളിച്ചത്.നോയിഡ സെക്ടർ 93 എയിലാണ് കെട്ടിടങ്ങളാണ് പൊളിച്ചത്.പൊളിക്കലിന്റെ ഭാഗമായി സമീപത്ത് താമസിച്ചിരുന്ന 1500 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്.കെട്ടിടം തകർന്നതിന് പിന്നാലെ പ്രദേശത്താകെ പൊടിപടലങ്ങൾ നിറഞ്ഞിരുന്നു. മലിനീകരണതോത് നിരീക്ഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് പ്രദേശത്ത് പ്രത്യേക യന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു . ഇത് സ്ഫോടനത്തിന് മുമ്പും ശേഷവും മലിനീകരണ തോത് രേഖപ്പെടുത്തി. 35000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാണ് പൊളിച്ചതിന് ശേഷം പ്രദേശത്ത് അവശേഷിക്കുക.
കെട്ടിടം തകർന്ന് വീഴവേ മറ്റ് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഇരട്ട ഗോപുരങ്ങളിൽ ഒരു കെട്ടിടത്തിന് 103 മീറ്ററും മറ്റൊന്നിന് 97 മീറ്ററുമാണ് ഉയരം. ഇതിൽ അപെക്സിന് 32 നിലകളും സെയാന് 29 നിലകളുമാണ് ഉണ്ടായിരുന്നത്. 7.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം പൊളിക്കുന്നതിന് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ഏകദേശം 20 കോടി രൂപയോളമാണ് ചിലവ് വന്നത്.
കെട്ടിടങ്ങൾ പൊളിക്കാൻ ചിലവാക്കുന്ന തുകയിൽ ഏകദേശം 5 കോടി രൂപ സൂപ്പർടെക്കാണ് നൽകിയത്.ബാക്കി 15 കോടി രൂപ 4,000 ടൺ സ്റ്റീൽ ഉൾപ്പെടെയുള്ള 55,000 ടൺ അവശിഷ്ടങ്ങൾ വിറ്റ് കണ്ടെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.ഇതുകൂടാതെ, കെട്ടിടങ്ങൾ പൊളിച്ച കമ്പനി സമീപ പ്രദേശത്തുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് 100 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിരുന്നു.
Comments