ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഡ്രോൺ എത്തുന്ന സംഭവങ്ങളിൽ അന്വേഷണം എൻഐഎയ്ക്ക്. സംഭവങ്ങളിൽ പാക് ചാര സംഘടനയായ ഇന്റർ സർവ്വീസ് ഇന്റലിജൻസിന് പങ്കുള്ളതായി വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. അടുത്തിടെയായി അതിർത്തിവഴി ഡ്രോൺ എത്തുന്ന സംഭവങ്ങൾ പതിവാകുകയാണ്.
ഈ വർഷം ഇതുവരെ അതിർത്തി കടന്ന് ജമ്മു കശ്മീരിലേക്ക് ഡ്രോൺ എത്തിയ 12 ഓളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ വൻ ആയുധ ശേഖരങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. ഭീകരർക്ക് വേണ്ടി ഐഎസ്ഐ ആണ് ഇത്തരത്തിൽ ആയുധങ്ങൾ അതിർത്തി കടത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പാകിസ്താനിൽ നിന്നും ഡ്രോണുകൾ വഴി ലഹരി കടത്തുന്നതും നിത്യ സംഭവമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജൂലൈ വരെ പാകിസ്താനിൽ നിന്നും ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 300 കിലോ ഹെറോയിനാണ് പിടിച്ചെടുത്തിട്ടുള്ളത്. 1.58 കിലോ ഒപ്പിയം, 48 തോക്കുകൾ, 553 ബുള്ളറ്റുകൾ, 4.7 കിലോ ഗ്രഡേനുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രോണുകൾ വഴി ഡ്രോണുകളും, ആയുധങ്ങളും കടത്താനുള്ള നിരവധി ശ്രമങ്ങൾ സുരക്ഷാ സേന തകർത്തിട്ടുണ്ട്.
Comments