കൊച്ചി : നെട്ടൂരിൽ അജയ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രശ്നങ്ങൾ തീർക്കാനെന്ന വ്യാജേന പാലക്കാട് നിന്ന് വിളിച്ച് വരുത്തിയ ശേഷമാണ് യുവാവിനെ കൊന്നത് എന്ന് പോലീസ് കണ്ടെത്തി. പ്രതി സുരേഷിന്റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണം. വീൽ സ്പാനർ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം എന്നും പോലീസ് പറയുന്നു.
പാലക്കാട് പിരിയാരി സ്വദേശിയാണ് കൊല്ലപ്പെട്ട അജയ് (25). കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. പാലക്കാട് സ്വദേശിയായ സുരേഷിന്റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. അജയിന് ഇവരുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിനെ എതിർത്ത സുരേഷ് കൊച്ചിയിൽ ഹോട്ടൽ മുറിയെടുത്ത് ഭാര്യയെ അവിടെ എത്തിച്ചു. കാര്യങ്ങൾ പറഞ്ഞുതീർക്കാനെന്ന് പറഞ്ഞ് അജയിനെ കൊച്ചിയിലേക്ക് എത്തിച്ചു. ഭാര്യയെ തന്ത്രപൂർവ്വം കാറിൽ ഇരുത്തി.
തുടർന്ന് മുറിയിലെത്തിയ അജയിനെ കൈയ്യിൽ കരുതിയ വീൽ സ്പാനർ കൊണ്ട് സുരേഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടികൊണ്ട് ഹോട്ടലിന് പുറത്തേക്ക് ഓടിയ അജയിനെ പിന്തുടർന്നെത്തി മർദ്ദിച്ചു. മരണം ഉറപ്പാക്കിയ ശേഷമാണ് ആക്രമണം നിർത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സുരേഷിനെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Comments