നോയിഡ: നോയിഡയിലെ ഇരട്ട ടവറുകൾ തകർന്നടിഞ്ഞു. ഒമ്പത് വർഷത്തെ നിയമ പോരാട്ടത്തിന്റെ വിജയമാണിതെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ടവറുകളുടെ നിർമ്മാണ വേളയിൽ നിയമ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2011 ൽ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ഹർജി പരിശോധിച്ച ശേഷം ടവർ നിർമ്മിച്ചിരിക്കുന്നത് അനധികൃതമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി 2014ൽ അലഹാബാദ് ഹൈക്കോടതി ഇരട്ട ഗോപുരങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിനെതിരെ സുപ്പെർടെക് റിയൽ എസ്റ്റേറ്റ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2014 മുതൽ തുടരുന്ന നിയമ പോരാട്ടത്തിനൊടുവിൽ 2022 ൽ ഹൈക്കോടതി വിധി ശരി വെച്ചു കൊണ്ട് ടവർ എത്രയും വേഗം പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ടവർ സ്വന്തം ചിലവിൽ പൊളിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ആവർത്തിച്ചു. ടവറിൽ പണം നിക്ഷേപിച്ചവർക്ക് 14 ശതമാനം പലിശ സഹിതം തിരികെ നൽകണമെന്നും കോടതി സുപ്പർടെക് കമ്പനിയോട് ആവശ്യപ്പെട്ടു. ടവർ പൊളിച്ചു നീക്കുന്നതിനായി ലോകോത്തര അംഗീകാരമുള്ള എഡിഫൈസ് എൻജിനീയറിംഗ് എജൻസിയെയാണ് ഏൽപ്പിച്ചത്. 3700 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് 9 സെക്കൻഡുകൾക്കുള്ളിൽ സൂപ്പർടെക് എന്ന പടുകൂറ്റൻ കെട്ടിടം നാമാവശേഷമായി. കെട്ടിടം നിലം പതിക്കുമ്പോൾ തിരശീല വീഴുന്നത് നീണ്ട ഒമ്പത് വർഷത്തെ നിയമ പോരാട്ടത്തിനാണ്.
Comments