തിരുവനന്തപുരം: ഭരണപരാജയം മറച്ചു വെയ്‌ക്കാൻ സിപിഎം കരുതിക്കൂട്ടി അക്രമം നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. എബിവിപി നേതാക്കളെയും ആർ എസ് എസ് ജില്ലാ കാര്യവാഹിനേയും അക്രമിച്ചതിന് പിന്നാലെ ഭരണത്തിന്റെ സഹായത്തോടെ ബോധപൂർവ്വമായി അക്രമങ്ങൾ അഴിച്ചു വിടാനാണ് സി പി എം ശ്രമിക്കുന്നത്. സിപിഎമ്മിൽ നടക്കുന്ന ആഭ്യന്തര പ്രശ്നം ഓരോ ദിവസം കഴിയുന്തോറും മറനീക്കി പുറത്തു വരികയാണ്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അവർ തന്നെയാണ് അടിച്ചു തകർത്തതെന്ന് പറഞ്ഞ രാജേഷ് സിപിമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ അക്രമം നടത്തിയതും ഇതേ സംഘം തന്നെയാണെന്ന് കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്ന നുണ പ്രചരണം നടത്തി ജില്ലയിൽ അക്രമം അഴിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. എ കെ ജി സെന്ററിന് നേരെ ആക്രമണം നടന്നിട്ട് രണ്ടു മാസത്തിന് മുകളിൽ സമയമായി. പ്രതികളെ പിടികൂടാൻ ഇതുവരെയായിട്ടും പോലീസിന് സാധിച്ചിട്ടില്ല. ഇതിനു പിറകിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നത് കൊണ്ടാണ് കേസ് തെളിയിക്കപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ തുടർച്ചയായി സിപിഎം ഏകപക്ഷീയമായ ആക്രമണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി പ്രവർത്തകർക്ക് നേരെ നടത്തുന്നത്.
നിരവധി സ്ഥലങ്ങളിൽ ബിജെപിയുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. പേരൂർക്കടയിൽ സിപിഎം ആക്രമത്തിൽ ആർ എസ് എസ് പ്രവർത്തകനായ സുധീഷ് ,സുബിൻ തുടങ്ങി നിരവധി പേർക്ക് പരിക്കേറ്റു. സിപിഎം നടത്തുന്ന അക്രമത്തിന് പോലീസ് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്. പോലീസ് സിപിഎം പ്രവർത്തകരായി മാറുന്നത് കൊണ്ടാണ് ജില്ലയിലും സംസ്ഥാനത്തുടനീളവും അക്രമ പരമ്പരകൾ ഉണ്ടാകുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നം മറച്ചു വെയ്‌ക്കാൻ പാർട്ടി നടത്തുന്ന അക്രമത്തിന് പോലീസ് കൂട്ട് നിൽക്കുകയാണെകിൽ ശക്തമായി അതിനെ നേരിടാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments