ബെയ്ജിംഗ്: പാകിസ്താന് പിന്നാലെ പ്രളയ ഭീതിയിൽ ചൈനയും. തുടർച്ചയായുള്ള ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സിച്വാൻ പ്രവിശ്യയിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചെംഗ്ദു, ഗൗൻഗ്വാൻ, ഗ്രേസ് എന്നീ പ്രദേശങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഇവിടങ്ങളിൽ നിന്നും 46,400 പേരെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. മിയാൻയാംഗ് യാൻ, ഗ്വാംഗ്യുവാൻ, ദെയാംഗ്, അബ, ഗാർസെ എന്നീ നഗരങ്ങളിലും മഴ തുടരുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി സിച്വാൻ പ്രവിശ്യയിൽ മഴ തുടരുകയാണ്. ഇന്നലെ രാത്രി മാത്രം
165.1 മില്ലീ മീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മഴ ശക്തമായി തുടരുകയാണെങ്കിൽ മണ്ണിടിച്ചലിനും, ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
വേനൽ കാലത്ത് പ്രവിശ്യയിൽ ചൂട് അസാധാരണമാം വിധം ഉയർന്നിരുന്നു. ഇത് മണ്ണിന്റെ ഘടനയിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. ചൂട് ഉയർന്നത് മണ്ണ് കൂടുതൽ അയയാൻ കാരണമായി. ശക്തമായ മഴ മണ്ണ് പെട്ടെന്ന് ഒഴുകി പോകാൻ കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Comments