ഇസ്ലാമാബാദ്: പാകിസ്താനിൽ കൂടുതൽ ജീവനുകൾ കവർന്ന് പ്രളയം. മഴക്കെടുതിയിലും, പ്രളയത്തിലും മരിച്ചവരുടെ എണ്ണം 1061 ആയി. കെടുതികൾ രൂക്ഷമായതോടെ കൂടുതൽ ലോകരാജ്യങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദുരിതക്കാഴ്ചകളാണ് പ്രളയബാധിത മേഖലകളിൽ എങ്ങും കാണാനാകുന്നത്. സഹായത്തിനായി കേഴുകയാണ് ജനങ്ങൾ. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമസംഘത്തിന് പണം വാഗ്ദാനം ചെയ്ത് രക്ഷിക്കാൻ അഭ്യർത്ഥിച്ചവരെയും കണ്ടതായി ബിബിസി സംഘം റിപ്പോർട്ട് ചെയ്യുന്നു.
33 മില്യൺ ജനങ്ങളാണ് പ്രളയത്തെ തുടർന്ന് ദുരിതത്തിലായത്. 1 മില്യൺ വീടുകൾ ഒലിച്ചുപോയി. ഖൈബർപക്തൂങ്ക്വയുൾപ്പെടെയുള്ള പ്രവിശ്യകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പ്രളയത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത് ഈ പ്രവിശ്യയിലാണ്. ശക്തമായ മഴയിൽ പാലങ്ങളും, റോഡുകളും ഒലിച്ചു പോയതിനാൽ മനൂർ വാലി പ്രദേശം ഒറ്റപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പോലും എത്തിപ്പെടാൻ ദുർഘടമായ അവസ്ഥയാണ് ഇവിടെയുള്ളത്.
വെള്ളം ഉയരുന്നതിനാൽ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലാണ് പലരും അഭയം തേടിയിരിക്കുന്നത്. ഏത് സമയത്തും താമസ സ്ഥലവും മുങ്ങിപ്പോകാമെന്ന പേടിയിലാണ് ജനങ്ങൾ. പ്രദേശത്ത് മാത്രം 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനിലെ പ്രധാനവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നു കൂടിയാണ് മനൂർ വാലി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ പാകിസ്താനിൽ എത്തിയിട്ടുണ്ട്. ഇവർക്കൊപ്പം സന്നദ്ധ പ്രവർത്തകരും പാകിസ്താനിലുണ്ട്. അവശ്യസാധനങ്ങളുമായി തുർക്കിയിൽ നിന്നും, യുഎഇയിൽ നിന്നുമുള്ള കാർഗോ വിമാനങ്ങൾ രാജ്യത്ത് എത്തിയിട്ടുണ്ട്
Comments