കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. പെൺവാണിഭ കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് മമതയുടെ ഭരണത്തിന് കീഴിലാണെന്ന് ജെ.പി.നദ്ദ തുറന്നടിച്ചു. ത്രിപുരയിൽ സന്ദർശനം നടത്തുന്ന വേളയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷൻ. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾ അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ബിജെപിയെ മമത ബാനർജി വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ ജയിലിലടയ്ക്കു എന്നായിരുന്നു മമതയുടെ വെല്ലുവിളി. ഇത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജെ.പി.നദ്ദ.
തൃണമൂൽ കോൺഗ്രസിന്റേത് ജനവിരുദ്ധ നയമാണ്. മമത ഭരണത്തിന് കീഴിൽ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി എന്ന് ജെ.പി.നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ ആരോഗ്യം, വിദ്യാഭ്യാസം, നിയമവാഴ്ച എന്നിവയുടെ അവസ്ഥയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്ന പശ്ചിമ ബംഗാളാണ് പെൺവാണിഭത്തിൽ മുന്നിലെന്ന് ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. ഇത് വളരെ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിമതി ആരോപണങ്ങൾ നേരിടുകയാണ്. പശ്ചിമ ബംഗാൾ എസ്എസ്സി അഴിമതിയിൽ മുൻ ടിഎംസി മന്ത്രി പാർത്ഥ ചാറ്റർജിയും പശുക്കടത്ത് റാക്കറ്റിന് സൗകര്യമൊരുക്കിയതിന് ബിർഭും ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടലും കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലാണ്. ടിഎംസി നേതാക്കളുടെ അഴിമതി കഥകൾ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രസർക്കാരിനെയും സംസ്ഥാനത്തെ പ്രതിപക്ഷത്തെയും വെല്ലുവിളിച്ചു കൊണ്ട് മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തു വന്നത്.
Comments