മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തങ്ങളുടെ രാജ്യം മികച്ചതാണെന്ന് ഇന്ന് കൂടുതൽ ഇന്ത്യക്കാർ കരുതുന്നതായി സർവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുളള ശക്തമായ പിന്തുണയും സർവ്വേയിൽ കണ്ടെത്തി. 2013ൽ നടത്തിയ സർവേയിൽ സമാനമായ വികാരം പ്രകടിപ്പിച്ച ആളുകളുടെ ശതമാനത്തേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ പ്രതികരണം.
യുഎസ് ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്ററിന് വേണ്ടി സി വോട്ടർ നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 90 ശതമാനവും ‘മറ്റു രാജ്യങ്ങളെക്കാളും മികച്ച രാജ്യമാണ് ഇന്ത്യ’ എന്ന് അഭിപ്രായപ്പെട്ടു. ഇത് 2013ൽ മറ്റൊരു ഏജൻസി നടത്തിയ സർവേയേക്കാൾ കൂടുതലാണ്. അന്ന് പ്രതികരിച്ചവരിൽ 82 ശതമാനം പേരും ഈ പ്രസ്താവനയോട് ശക്തമായോ ഒരു പരിധിവരെയോ യോജിക്കുന്നതായി കണ്ടെത്തി.
ഈ വർഷം ഏപ്രിൽ 13നും മെയ് 14 നും ഇടയിൽ 28ലധികം സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി പ്രതികരിച്ച 7,000 പേർക്കിടയിലാണ് സിവോട്ടർ സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 71 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി അല്ലെങ്കിൽ ഒരു പരിധിവരെ പിന്തുണയ്ക്കുന്നു. ബിജെപിയുടെ പിന്തുണ 61 ശതമാനം ആയി ഉയർന്നിട്ടുണ്ട്.
സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം പേരും പാകിസ്താനെ ഇഷ്ടപ്പെടുന്നില്ല. ചൈനയുടെ കാര്യത്തിൽ ഈ അനിഷ്ടം 65 ശതമാനമാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്ക് ചൈനയെക്കുറിച്ച് അൽപ്പം കൂടുതൽ പോസിറ്റീവ് വീക്ഷണങ്ങളുണ്ടെങ്കിലും, പാക്കിസ്താന്റെ കാര്യത്തിൽ ഈ വ്യത്യാസം വളരെ കുറവാണെന്ന് റിപ്പോർട്ട് പറയുന്നു.
ദേശീയ വികാരം ഇന്ത്യയുടെ സൈനിക ശക്തിയിലുള്ള ആത്മവിശ്വാസത്തിലേക്കും വ്യാപിച്ചു. ഒരു യുദ്ധമുണ്ടായാൽ ഇന്ത്യ തീർച്ചയായും പാകിസ്താനെ തോൽപ്പിക്കുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനവും വിശ്വസിക്കുന്നു. അതേസമയം ചൈനയുമായുള്ള യുദ്ധത്തെക്കുറിച്ച് 72 ശതമാനം പേരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ചൈനയെയും പാകിസ്താനെയും ഒരുമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മോദിയെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും കരുതുന്നതായി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 91 ശതമാനം മോദി അനുകൂലികളും കരുതുന്നത് ഇന്ത്യയ്ക്ക് പാകിസ്താനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ്. എന്നാൽ പ്രധാനമന്ത്രിയെ പിന്തുണയ്ക്കാത്തവരും ഇതേ അഭിപ്രായം പങ്കിടുന്നു. ഇവരുടെ ശതമാനം 85 ആണ്. അതേസമയം, ചൈനയുമായുള്ള യുദ്ധമുണ്ടായാൽ മോദി അനുകൂലികൾ 75 ശതമാനവും എതിർക്കുന്നവർ 66 ശതമാനവും വിജയിക്കുമെന്ന് വിശ്വസിക്കുന്നു.
യുഎസ് പൗരന്മാർ സാധാരണയായി ശരാശരിയേക്കാൾ കൂടുതൽ ദേശീയവാദികളായി കാണപ്പെടുന്നവരാണ്. എന്നാൽ സർവെ പ്രകാരം ഇന്ത്യയിലെ സാധാരണക്കാർ ഇപ്പോൾ അമേരിക്കയിലുളളവരേക്കാൾ ദേശീയവാദികളായി മാറിയെന്നതാണ്. 70 ശതമാനം അമേരിക്കക്കാർ മാത്രമാണ് 2014ൽ അമേരിക്ക മറ്റുള്ളവരെക്കാൾ മികച്ച രാജ്യമാണെന്ന് ശക്തമായി സമ്മതിച്ചത്.
ഒരു അന്താരാഷ്ട്ര സംഘട്ടനമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക വരുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, സിവോട്ടർ സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും അത് പാകിസ്താന് വേണ്ടി ‘തീർച്ചയായും’ അല്ലെങ്കിൽ ‘ഒരുപക്ഷേ’ ആയിരിക്കുമെന്ന് പറഞ്ഞു. ചൈനയുമായുള്ള സംഘർഷത്തെക്കുറിച്ച് 56 ശതമാനം പേർക്കും അങ്ങനെ തോന്നി. ഇന്ത്യ-പാകിസ്താൻ യുദ്ധമുണ്ടായാൽ 56 ശതമാനം ചൈന പാകിസ്താന്റെ സഹായത്തിന് എത്തുമെന്നും ഇന്ത്യ-ചൈന യുദ്ധമുണ്ടായാൽ പാകിസ്താൻ ചൈനയുടെ സഹായത്തിന് എത്തുമെന്നും (59 ശതമാനം) അഭിപ്രായപ്പെട്ടു.
പ്രതികരിക്കുന്നവരിൽ വലിയൊരു വിഭാഗം (ഏകദേശം 10ൽ 4 പേർ) അത്തരം സാഹചര്യങ്ങളിൽ യുഎസിൽ നിന്നുള്ള സഹായത്തെക്കുറിച്ച് സംശയാലുക്കളാണ്. സർവേയിൽ പങ്കെടുത്തവരിൽ 68 ശതമാനവും വിശ്വസിക്കുന്നത് ഇന്ത്യയുടെ എതിരാളികളേക്കാൾ കൂടുതൽ ആണവായുധങ്ങൾ കൈവശം വയ്ക്കണമെന്നാണ്.
Comments