തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേർ അറസ്റ്റിൽ. അഞ്ച് വയസു മുതൽ 15 വയസുവരെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളുമാണ് ഇവർ പ്രചരിപ്പിച്ചത്.ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സൈബർ ഡോമിന് കീഴിലുള്ള പോലീസ് സിസിഎസ്ഇ ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി 280 ടീമുകളായി തിരിഞ്ഞ് സംഘം പരിശോധന നടത്തിയത്. സൗത്ത് സോൺ ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ പി. പ്രകാശ് ഐപിഎസാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.656 കേന്ദ്രങ്ങൾ നിരീക്ഷിച്ചതിന് ശേഷമായിരുന്നു പോലീസിന്റെ നടപടി. ആകെ 67 കേസുകളിലാണ് സംഘം 15 പേരെ അറസ്റ്റ് ചെയ്തത്.
ഇതിന് പുറമെ ഇവരുടെ പക്കൽ നിന്ന് ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ, മോഡം, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവ ഉൾപ്പെടെ 279 ഓളം ഉപകരണങ്ങൾ പിടിച്ചെടുത്തു. ഓൺലൈൻ വഴിയാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ച് കണ്ടെത്തിയത്. ബച്പൻ ബച്ചാവോ ആന്തോളൻ എന്ന എൻജിഒ ഇതിന് വേണ്ടിയുള്ള സാങ്കേതിക സഹായം പോലീസിന് നൽകിയിരുന്നു. അഞ്ചുവർഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് അറസ്റ്റിലായ പ്രതികൾ ചെയ്തിരിക്കുന്നത്.
Comments