ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീ കൊളുത്തി സംഭവത്തിൽ പ്രതിയായ ഷാരൂഖ് ഹുസൈനെതിരെ രൂക്ഷവിമർശനവുമായി പെൺകുട്ടിയുടെ അച്ഛൻ സഞ്ജീവ് സിംഗ്. ഇസ്ലാം മതം സ്വീകരിക്കണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും ഷാരൂഖ് മകളോട് നിരന്തരമായി പറഞ്ഞിരുന്നുവെന്ന് സഞ്ജീവ് സിംഗ് ആരോപിച്ചു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഷാരൂഖിന്റെ പ്രണയാഭ്യർത്ഥനയും ആവശ്യങ്ങളും നിരസിച്ചതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ‘ എന്നെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കൂ, അല്ലെങ്കിൽ നിന്റെ ജീവിതം ഇനി നരകമായിരിക്കും, എന്ന് പറഞ്ഞ് ഷാരൂഖ് മകളെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. മാസങ്ങളോളം അയാൾ ഭീഷണിയുമായി എന്റെ മകളുടെ പിന്നാലെ ഉണ്ടായിരുന്നു. അവനൊരു വേട്ടക്കാരനെ പോലെയാണ് എന്റെ മകളുടെ പിന്നാലെ നടന്നത്. മകൾ സ്കൂളിലേക്ക് പോകുമ്പോഴെല്ലാം അവൻ അവളെ പിന്തുടരും. ഇതിനിടെ മറ്റാരിൽ നിന്നോ അവളുടെ ഫോൺ നമ്പർ വാങ്ങിയും അവൻ ശല്ല്യപ്പെടുത്താൻ തുടങ്ങി. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും അവൻ പിന്നാലെ കൂടി.
ശല്ല്യം കൂടിയതോടെ പലപ്പോഴും സ്കൂളിൽ പോകാൻ പോലും മകൾ ഭയപ്പെട്ടിരുന്നു. എവിടെ പോയാലും ഞാനും കൂടെ വേണമെന്ന് അവൾ നിർബന്ധം പിടിക്കാൻ തുടങ്ങി. അതിന് ശേഷം ഒരിക്കൽ അവൻ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ നോക്കി. അയൽക്കാർ എത്തിയാണ് അവനെ പിടിച്ചു മാറ്റിയത്. എന്നിട്ടും അവൻ എന്റെ മകളുടെ പിന്നിൽ നിന്ന് മാറിയില്ലെന്നും’ സഞ്ജീവ് സിംഗ് ആരോപിച്ചു.
പെൺകുട്ടിയുടെ മരണമൊഴിയിലും ഷാരൂഖിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ ഷാരൂഖിനെതിരെ പരാതി നൽകിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവന്റെ സഹോദരനും ഭീഷണിപ്പെടുത്തിയിരുന്നു. എന്നെ കൊല്ലുമെന്ന് ഷാരൂഖ് എപ്പോഴും പറയുമായിരുന്നു. അയാൾ ഒരിക്കലും രക്ഷപെടരുത്. ഞാൻ മരിക്കുന്നത് പോലെ തന്നെ അവനും മരിക്കണമെന്നും’ ഈ വീഡിയോയിൽ പെൺകുട്ടി പറയുന്നത് വ്യക്തമാണ്. അതേസമയം പെൺകുട്ടികളുടേയും ബന്ധുക്കളുടേയും പരാതിയിൽ ഷാരൂഖിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments