ഇടുക്കി: മയക്കുമരുന്ന് കേസിൽ പിടിയിലായ അക്ഷയ ഷാജിക്ക് താങ്ങാകാൻ സ്കൂൾ പിടിഎ. യുവതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ചെറുവട്ടൂർ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ സഹായമൊരുക്കുന്നത്. അക്ഷയ പ്ലസ്ടു പഠിച്ചിറങ്ങിയ സ്കൂളാണിത്. തുടർപഠനത്തിനും ഉപരിപഠനത്തിനുമുള്ള സഹായമാണ് നൽകുന്നത്. മറ്റൊരു പെൺകുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും, മയക്കുമരുന്ന് ലോബിയുടെ കെണിയിൽ വീണ് ജീവിതം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് പോകരുതെന്നുമാണ് പിടിഎ പറയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി, തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് എന്നിവർ അറസ്റ്റിലാകുന്നത്. 6.6 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലോഡ്ജിൽ നിന്ന് കസ്റ്റഡിയിലെടുത്ത യുവതി അലറിക്കരഞ്ഞാണ് ജീപ്പിലേക്ക് കയറിയത്. സ്റ്റേഷനിലെത്തിയിട്ടും യുവതി കരച്ചിൽ തുടർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നടക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
2018ൽ ഉയർന്ന മാർക്കോടെയാണ് അക്ഷയ പഠനം പൂർത്തിയാക്കിയത്. ഇതിന് ശേഷം കോതമംഗലം എംഎ കോളേജിൽ നിന്ന് 80 ശതമാനം മാർക്കോടെ സോഷ്യോളജിയിൽ ബിരുദം പൂർത്തിയാക്കി. എറണാകുളത്ത് ഒരു സ്ഥാപനത്തിൽ തുടർപഠനത്തിനായി ചേരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി യൂനസിനെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയും പഠനം ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് മയക്കുമരുന്ന് കച്ചവടത്തിന് അക്ഷയയെ യൂനസ് മറയാക്കി മാറ്റുകയായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ യുവതി അലറിക്കരയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മയക്കുമരുന്ന് കച്ചവടം നിർത്താമെന്ന് പല തവണ പറഞ്ഞതാണെന്നും, യൂനസ് അത് വകവെച്ചില്ലെന്നുമെല്ലാം യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
Comments