കാസർകോട്: തൃക്കരിപ്പൂരിൽ മസ്ജിദിൽ മോഷണം. ടൗണിനടുത്തുള്ള ചൊവ്വേരി മുഹയുദ്ദീൻ മസ്ജിദിനകത്തെ ഭണ്ഡാരം തകർത്ത് പണം കവർന്നു. സുബഹ് നിസ്കാരം കഴിഞ്ഞ് എല്ലാവരും പോയ ശേഷമായിരുന്നു സംഭവം.
മസ്ജിദിനുള്ളിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിൽ നിന്നായിരുന്നു പണം കവർന്നത്. ഏകദേശം 75,000 മുതൽ ഒരു ലക്ഷം രൂപ വരെ ഭണ്ഡാരത്തിലുണ്ടാവാമെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ആറ് മാസം കൂടുമ്പോഴാണ് ഇവിടെ ഭണ്ഡാരം തുറന്ന് പണം എടുക്കുന്നത്. അടുത്ത നാളുകളിലൊന്നും ഭണ്ഡാരം തുറന്നിട്ടില്ല. അതുകൊണ്ടു തന്നെ ചെറിയ സംഖ്യയല്ല നഷ്ടമായതെന്നും ഇവർ ചൂണ്ടിക്കാട്ടി.
സംഭവം അറിഞ്ഞ് ചന്തേര എസ് ഐ എം.വി.ശ്രീദാസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തിടെ മസ്ജിദ് പുതുക്കിപ്പണിതിരുന്നു. മസ്ജിദിൽ സി സി ടി വി സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്.
Comments