ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളിയുടെ ജനനതീയതി തെളിയിക്കുന്ന രേഖകൾ പരിശോധിക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ ജനനതീയതി തെളിയിക്കുന്ന സ്കൂൾ രേഖകളോ പരിശോധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
പരാതിക്കാരി വലിയ തുക ആവശ്യപ്പെട്ടതും സംഭവം നടന്ന് ഏറെ നാളുകൾക്ക് ശേഷം പരാതി നൽകിയതും ഹണി ട്രാപ്പിങ് കേസാണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നതായി കോടതി നിരീക്ഷിച്ചു. 2019 മുതൽ പ്രതിയുമായി ബന്ധമുണ്ടെന്ന് പറയുമ്പോഴും എന്ത് കൊണ്ട് പോലീസിനെ സമീപിച്ചില്ല എന്ന കാര്യം യുവതിയ്ക്ക് വിശദീകരിക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആധാർ കാർഡിൽ യുവതിയുടെ ജനനതീയതി 1.1.1998 ആണ്. അത് കൊണ്ട് തന്നെ യുവതിയുടെ പരാതി പോക്സോ കേസിൽ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പരാതിക്കാരിയ്ക്ക് ഓരോ രേഖകളിലും വ്യത്യസ്ത ജനനതീയതിയാണ്. അത് കൊണ്ടു തന്നെ ജനനതീയതി കാണിച്ച് കേസിൽ കുടുക്കാനുള്ള ശ്രമമാണെന്ന പ്രതിയുടെ വാദവും ന്യായമാണെന്ന് കോടതി വ്യക്തമാക്കി. സമാനമായ രീതിയിൽ ആർക്കെങ്കിലുമെതിരെ പരാതികൾ നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനും പരാതിക്കാരിയുടെ അധാർ കാർഡിന്റെ വിവരങ്ങൾ പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി.
Comments