ന്യൂഡൽഹി : കൊറോണ സമയത്ത് ഉൽപ്പാദനം ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനങ്ങളെ പ്രശംസിച്ച് ലോകബാങ്ക്. ജൂലൈയിൽ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മഹാമാരിക്കാലത്ത് ഉൽപാദന മേഖലയിൽ ഇന്ത്യ നേരിട്ട വെല്ലുവിളികളും അവയ്ക്കെതിരെ സർക്കാർ സ്വീകരിച്ച നയങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.
മഹാമാരിയുടെ ആദ്യ ഘട്ടം മുതൽ ആരോഗ്യമേഖലയിൽ ആവശ്യമായ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കാൻ കേന്ദ്രം സ്വീകരിച്ച നയങ്ങളെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു. രാജ്യത്തിന് വേണ്ട ചരക്കുകൾക്കും ജീവൻരക്ഷാ ഉപകരണങ്ങൾക്കുമായി ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയിൽ ആവശ്യമായ ഉപകരണങ്ങളുടെ വളരെ പരിമിതമായ ആഭ്യന്തര ഉൽപ്പാദന ശേഷി, അപര്യാപ്തമായ വിപണി ബുദ്ധി, സംസ്ഥാനങ്ങളിലുടനീളമുള്ള മഹാമാരിയുടെ തീവ്രത, ലോകമെമ്പാടുമുള്ള വർദ്ധിച്ച ഡിമാൻഡ് ,വിതരണ പരിമിതികൾ തുടങ്ങിയവ ഇന്ത്യ നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടുന്നു. സംസ്ഥാനങ്ങളുടെ ഈ ആശങ്ക പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ട് വരികയായിരുന്നു.നിലവിലുള്ള നിയമങ്ങൾ ബജറ്റുകൾക്ക് കീഴിൽ വേഗത്തിലുള്ള സംഭരണം അനുവദിച്ചു.
രാജ്യം നേരത്തെ തന്നെ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഭ്യന്തര ഉൽപ്പാദനത്തെയും ലബോറട്ടറി സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനെയും പിന്തുണയ്ക്കുന്നതിനായി സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ചു. ഇതിനുള്ള ധനസഹായങ്ങൾ നൽകി. ഇത് ത്വരിതഗതിയിലുള്ള ഇറക്കുമതി ആരംഭിക്കുന്നതിനും പിന്നീട് പ്രാദേശിക വിപണികളുടെ വികസനത്തിനും സഹായകമായി.
കേന്ദ്ര സംഭരണ വിഭാഗവും, ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി മെഡിക്കൽ റെസ്പോൺസ് വിഭാഗവും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും വിതരണ ശൃംഖല നിലനിർത്താനുള്ള ഇന്ത്യയുടെ പ്രാരംഭ ശ്രമങ്ങൾക്ക് നേതൃത്വം നൽകി.
ആരോഗ്യ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ , കണ്ണടകൾ, എൻ 95 മാസ്കുകൾ എന്നിവയുടെ വിതരണത്തിൽ സിപിഡി പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സമയം ഐസിഎംആർ സ്വകാര്യ മേഖലയുമായി സഹകരിച്ച് കൊറോണ പരിശോധനാ സാമഗ്രികളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ഒരു മൂല്യനിർണ്ണയ സംവിധാനം സ്ഥാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്താൻ എല്ലാ പ്രധാന മന്ത്രാലയങ്ങളെയും സംസ്ഥാന ഗവൺമെന്റുകളെയും ഒന്നിച്ച് കൊണ്ട് പോകാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു.
ഇത് കൊറോണയെ ചെറുക്കുന്നതിന് ആവശ്യമായ മാസ്ക്, പിപിഇകിറ്റ് എന്നിവയുടെ വില കുറയ്ക്കുന്നതിനും കാരണമായി. ഇവക്കെല്ലാം പുറമെ ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കും സംയുക്തമായി നൽകിയ1.5 ബില്യൺ യുഎസ് ഡോളറിന്റെ സഹായവും റിപ്പോർട്ടിൽ പറയുന്നു.
Comments