കോഴിക്കോട്: ബാസ്‌ക്കറ്റ് ബോൾ താരം കെസി.ലിതാരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതി. കേസിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കുറ്റ്യാടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന രണ്ട് പേരാണ് വീട്ടിൽ എത്തിയതെന്ന് ലിതാരയുടെ അമ്മ ലളിത നൽകിയ ഹർജിയിൽ പറയുന്നു. മുദ്രപ്പേപ്പറുമായാണ് ഇവർ വീട്ടിലെത്തിയത്. പേപ്പറിൽ ഒപ്പിടാൻ ഇരുവരും നിർബന്ധിച്ചു. പരാതി പിൻവലിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്നായിരുന്നു ഭീഷണിപ്പെടുത്താൻ എത്തിയവരുടെ വാഗ്ദാനം. ഇതിന് പുറമേ ലിതാരയുടെ ഡയറി തിരികെ നൽകാമെന്നും ഇവർ പറഞ്ഞിരുന്നു. മുദ്രപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ നിർബന്ധിച്ച് ഒപ്പിടീക്കാൻ ശ്രമിച്ചു. എന്നാൽ ലളിത ബഹളംവെച്ചതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.
മലയാളത്തിലായിരുന്നു മുദ്രപ്പത്രത്തിലെ എഴുത്ത്. ഇതിൽ നിരവധി അക്ഷര പിശകുകൾ ഉണ്ടായിരുന്നു. വന്നവർ ലിതാരയുടെയും രവി സിംഗിന്റെയും ചിത്രങ്ങൾ കാണിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ലിതാരയുടെ ദുരൂഹ മരണത്തിൽ അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ പരാതി. ഏപ്രിൽ 26നാണ് ലിതാരയെ ബിഹാറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments