തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലേക്ക് ഒരു മന്ത്രിയെക്കൂടി മാത്രം തൽക്കാലം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് തീരുമാനമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദൻ രാജിവെക്കുന്ന ഒഴിവ് നികത്തിയാൽ മാത്രം മതിയെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ഭരണഘടനയെ പൊതുവേദിയിൽ അവഹേളിച്ച സംഭവത്തിൽ രാജിവെച്ച സജി ചെറിയാന്റെ സ്ഥാനം തത്ക്കാലം ഒഴിച്ചിടും.
പുതിയ മന്ത്രി കണ്ണൂരിൽ നിന്നാകാനും സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. ഇതോടെയാണ് ആ സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ നിയമിച്ചത്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആകുന്നതോടെ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് ഫിഷറീസ്, സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റാണ് അന്ന് തെറിച്ചത്. ആ വകുപ്പുകൾ മുഖ്യമന്ത്രിയാണ് ഏറ്റെടുത്തത്. ഇതോടെ മുഖ്യമന്ത്രിയുടെ കീഴിലുളള വകുപ്പുകളുടെ എണ്ണവും വർദ്ധിച്ചു. ഇതും പാർട്ടി തലത്തിലുൾപ്പെടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Comments